ന്യൂസ് ഡെസ്ക് മലയാളം യുകെ

കണ്ണിന് ചൊറിച്ചിൽ അനുഭവപെട്ടതിന് പിന്നാലെ നടന്ന ശസ്ത്രക്രിയയിൽ പുറത്തെടുത്തത് ജീവനുള്ള അറുപതിലധികം പുഴുക്കളെ. സംഭവം നടന്നത് ചൈനയിലെ കുൻമിങിൽ . കണ്ണിന് സ്ഥിരമായി ചൊറിച്ചിൽ അനുഭവപ്പെട്ട സ്ത്രീ കണ്ണ് തടവിയപ്പോൾ ഒരു പുഴു പുറത്തേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ പ്രാദേശിക ആശുപത്രിയിൽ എത്തി പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ കൺപോളകളിലും കണ്ണിന് ഉള്ളിലുമായി പുഴുക്കൾ ഇഴയുന്നതാണ് ഡോക്ടർമാർക്ക് കണ്ടെത്താൻ സാധിച്ചത്. രോഗിയുടെ വലത് കണ്ണിൽ നിന്ന് നാൽപ്പതിലധികം ജീവനുള്ള വിരകളെയും ഇടതുകണ്ണിൽ നിന്ന് പത്തിലധികം പുഴുക്കളെയും ഡോക്ടർമാർ നീക്കം ചെയ്തു. ഇവയെല്ലാം തന്നെ പാരസൈറ്റ് വിഭാഗത്തിൽ പെടുന്നവയാണെന്ന് ഡോക്ടർമാർ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ച ഡോക്ടർ ഗുവാൻ ഇതൊരു ഒരു അപൂർവ കേസാണെന്ന് വ്യക്തമാക്കി. ഫിലാരിയോഡിയ ഇനത്തിൽപ്പെട്ട വൃത്താകൃതിയിലുള്ള വിരകളാണ് കണ്ടെത്തിയതെന്ന് ഡോക്ടർമാർ പറയുന്നു. ഈച്ച കുത്തിയാണ് ഇവ സാധാരണയായി ശരീരത്തിൽ പ്രവേശിക്കുക. എന്നാൽ പൂച്ചയുടെയോ പട്ടികളുടെയോ ശരീരത്തിൽ നിന്നായിരിക്കും തൻറെ ശരീരത്തിലേക്ക് ലാർവകൾ പ്രവേശിച്ചതെന്ന് രോഗി പറഞ്ഞു. മൃഗങ്ങളെ സ്പർശിച്ച ഉടൻ കണ്ണ് തിരുമ്മിയതാകാം ഇതുണ്ടായതെന്നും ഡോക്ടർ പറഞ്ഞു.