ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാന്‍ മറിഞ്ഞ് ശരീരത്തിലൂടെ വീണ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുവല്ല കോയിപ്പുറം പുല്ലാട് സന്തോഷ്ഭവനില്‍ സുരേഷ്‌കുമാറാണ് (49) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കുളക്കട ഹൈസ്‌കൂള്‍ ജംഗ്ഷനുസമീപമായിരുന്നു അപകടം നടന്നത്.

തമിഴ്‌നാട്ടില്‍നിന്ന് കച്ചികയറ്റി എത്തിയ വാനാണ് അപകടത്തില്‍പ്പെട്ടത്. കുളക്കടയില്‍ വെച്ച് വാനിന്റെ പിന്‍ഭാഗത്തെ ടയര്‍ പങ്ചറായി. റോഡിന്റെ ഓരത്ത് വാഹനം നിര്‍ത്തിയശേഷം സുരേഷ്‌കുമാര്‍ ജാക്കി ഉപയോഗിച്ച് വാഹനം ഉയര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടെ സഹായത്തിനായി അതുവഴി വന്ന മറ്റൊരു ലോറിക്ക് കൈകാണിച്ചുനിര്‍ത്തി. അതിന്റെ ഡ്രൈവറും ഇറങ്ങിവന്നു.

ജോലി തുടരുന്നതിനിടെ ജാക്കി തെന്നിമാറി വാന്‍ മറിയുകയായിരുന്നു. വാന്‍ ചരിയുന്നുവെന്ന് അടുത്തുണ്ടായിരുന്ന ആള്‍ പറഞ്ഞെങ്കിലും ഒഴിഞ്ഞുമാറുംമുന്‍പ് ലോറി സുരേഷ്‌കുമാറിന്റെ മുകളിലേക്ക് ലോറി മറിഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും വാഹനം ഉയര്‍ത്താന്‍ സാധിച്ചില്ല.

ഒടുവില്‍ പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയര്‍ത്തിയശേഷമാണ് സുരേഷ്‌കുമാറിനെ പുറത്തെടുത്തത്. ഉടന്‍തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: മഞ്ജു. മക്കള്‍: അഭയ സുരേഷ്, ആദിത്യ സുരേഷ്.