ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഡ്രൈവർമാരുടെ അമിത സ്പീഡിനെ തടയിടുവാൻ പുതിയ നിയമങ്ങൾ നിലവിൽ വന്നു. ബ്രിട്ടനിൽ ജൂലൈ 6 മുതൽ വിപണിയിൽ വിൽക്കപ്പെടുന്ന എല്ലാ വാഹനങ്ങളിലും സ്പീഡ് ലിമിറ്റർ നിർബന്ധമാക്കിയിരിക്കുകയാണ്. ഈ ഡിവൈസുകൾ ജിപിഎസ് ഡേറ്റ ഉപയോഗിച്ച് ഓരോ സ്ഥലങ്ങളിലെയും സ്പീഡ് ലിമിറ്റ് കണ്ടെത്തുകയും, കാറിന്റെ സ്പീഡ് അതിനുമുകളിൽ ആണെങ്കിൽ തനിയെ കുറയ്ക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയനിൽ നിർമ്മിക്കപ്പെടുന്ന എല്ലാ കാറുകൾക്കും ഇനി മുതൽ സ്പീഡ് ലിമിറ്റർ ഉണ്ടാകും. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു വന്നിട്ടും, കാറുകൾ ഇമ്പോർട്ട് ചെയ്യുന്നതിനാൽ പുതിയ നിയമം നടപ്പിലാക്കുവാൻ ബാധകമാകും . ഓരോ സ്ഥലങ്ങളിലെയും സ്പീഡ് ലിമിറ്റിനെ കുറിച്ച് ഡ്രൈവർമാർക്ക് ധാരണയുണ്ടാകുവാൻ ഈ ഡിവൈസ് സഹായിക്കും. അതിൻ പ്രകാരം ഡ്രൈവർ സ്പീഡ് കുറച്ചില്ലെങ്കിൽ സ്പീഡ് ലിമിറ്റർ തനിയെ എഞ്ചിനിന്റെ പവറും, വാഹനത്തിന്റെ വേഗതയും കുറയ്ക്കും.

നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് ഈ നിയമം ബാധകമാവുകയില്ല. എന്നാൽ ഇന്നുമുതൽ വിൽക്കപ്പെടുന്ന എല്ലാ വാഹനങ്ങൾക്കും സ്പീഡ് ലിമിറ്റർ നിർബന്ധമാകും. നിരവധി അപകടങ്ങൾ കുറയ്ക്കുവാൻ പുതിയ നിയമം സഹായകരമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത് . നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് 2024 ജൂലൈയോടുകൂടി സ്പീഡ് ലിമിറ്റർ നിർബന്ധമാകും. ചില കാർ കമ്പനികൾ നിലവിൽ തന്നെ ഈ ഡിവൈസുകൾ ഉൾപ്പെടുത്തിയാണ് കാറുകൾ പുറത്തിറക്കിയിരിക്കുന്നത്.