ന്യൂസ് ഡെസ്ക് മലയാളം യുകെ

അൽഷിമേഴ്‌സിനെതിരായ പോരാട്ടത്തിൽ പുതിയ വഴിത്തിരിവ്. ഡോണനെമാബ് എന്ന പുതിയ മരുന്നിന് വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കാൻ സാധിക്കുമെന്ന പരീക്ഷണ റിപ്പോർട്ട് പുറത്ത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഡിമെൻഷ്യ ഉള്ള ആളുകളുടെ തലച്ചോറിൽ അടിഞ്ഞുകൂടുന്ന പ്രോട്ടീൻ നീക്കം ചെയ്യാൻ ഈ ആന്റിബോഡി മെഡിസിൻ സഹായിക്കും. രോഗത്തിന് പൂർണമായ ശമനം ലഭിക്കുന്നില്ലെങ്കിലും അൽഷിമേഴ്‌സ് ചികിത്സിക്കാൻ സാധിക്കുന്ന ഒരു പുതിയ യുഗത്തിന് പ്രതീക്ഷ നൽകുന്നതാണ് ഈ കണ്ടെത്തൽ. വൈകാതെ ഇത് എൻ എച്ച് എസുകളിലെ ചികിത്സയ്ക്ക് ഉപയോഗിക്കാം എന്നാണ് കരുതപ്പെടുന്നത്.

പുതിയ മരുന്ന് അൽഷിമേഴ്സ് രോഗത്തിനാണ് ഫലം നൽകുന്നത്. വാസ്കുലർ ഡിമെൻഷ്യ പോലുള്ള മറ്റ് തരത്തിലുള്ള ഡിമെൻഷ്യകളിൽ ഇവ പ്രവർത്തിക്കില്ല. പരീക്ഷണത്തിൽ ഡോണനെമാബ് രോഗത്തിന്റെ വേഗത മൂന്നിലൊന്ന് കുറച്ചതായി കണ്ടെത്തി. പരീക്ഷണത്തിൽ പങ്കെടുത്തവർ തങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചതായി പ്രതികരിച്ചു. ഒപ്പം ഇത്തരക്കാർക്ക് അവരുടെ സാധാരണ ജീവിതം തുടരാൻ സാധിക്കുന്നുണ്ടെന്നും കണ്ടെത്തി.

പുതിയ മരുന്നിൻെറ കണ്ടെത്തൽ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. എന്നാൽ ഇത് അപകടരഹിതമായ ചികിത്സ അല്ല. ഡോണനെമാബ് ട്രയലിൽ മൂന്നിലൊന്ന് രോഗികളിലും മസ്തിഷ്ക വീക്കം ഒരു സാധാരണ പാർശ്വഫലമായിരുന്നു. മിക്കവരിലും ഇത് രോഗലക്ഷണങ്ങൾക്ക് മുൻപ് തന്നെ പരിഹരിച്ചു. അഡുകനുമാബ് എന്ന മറ്റൊരു ആന്റിബോഡി അൽഷിമേഴ്‌സ് മരുന്ന്, സുരക്ഷാ പ്രശ്‌നങ്ങളാലും രോഗികൾക്ക് വേണ്ടത്ര ഫലപ്രദമാണെന്നതിന്റെ തെളിവുകളുടെ അഭാവത്താലും യൂറോപ്യൻ റെഗുലേറ്റർമാർ അടുത്തിടെ നിരസിച്ചിരുന്നു.