ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നവജാത ശിശുവിന്റെ മരണത്തിൽ കുറ്റക്കാരായ എൻ എച്ച് എസ് ട്രസ്റ്റിന് 733,000 പൗണ്ട് പിഴ ചുമത്തി കോടതി. അടിയന്തിര പ്രസവത്തിന് ഏഴു ദിവസങ്ങൾക്കു ശേഷം കുഞ്ഞ് മരിച്ച കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 2017ൽ അമ്മ സാറാ റിച്ച്ഫോർഡിനും മകൻ ഹാരിക്കും സുരക്ഷിതമായ പരിചരണവും ചികിത്സയും നൽകുന്നതിൽ പരാജയപ്പെട്ടതായി ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് സമ്മതിച്ചു. കുറ്റം സമ്മതിച്ചതിനെത്തുടർന്ന് 1.1 മില്യൺ പൗണ്ട് പിഴ 733,000 പൗണ്ടായി കുറച്ചു. ട്രസ്റ്റ് കുടുംബത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു. കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) പ്രോസിക്യൂഷനെ തുടർന്ന് നിയമപരമായ ചിലവുകൾക്ക് 28,000 പൗണ്ട് നൽകാനും ട്രസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. “മികച്ച പരിചരണവും ചികിത്സയും നിങ്ങൾക്ക് നൽകുന്നതിൽ ട്രസ്റ്റ്‌ പരാജയപ്പെട്ടെന്ന്” ഫോക്ക്സ്റ്റോൺ മജിസ്‌ട്രേറ്റ് കോടതിയിൽ ജില്ലാ ജഡ്ജി ജസ്റ്റിൻ ബാരൺ, സാറാ റിച്ച്ഫോർഡിനോടും ഭർത്താവ് ടോമിനോടും പറഞ്ഞു. ട്രസ്റ്റിന്റെ പരിചരണ നിലവാരം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതിയിൽ, ട്രസ്റ്റിന്റെ ഫിനാൻസ് ഡയറക്ടറും ബോർഡ് അംഗവുമായ ഫിലിപ്പ് കേവ്, ഈസ്റ്റ് കെന്റ് ആശുപത്രികളുടെ പരാജയങ്ങൾ അംഗീകരിച്ച് കുടുംബത്തോട് ക്ഷമ ചോദിച്ചു. ഹാരിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളും സാറയ്ക്ക് സംഭവിച്ച മാനസിക ബുദ്ധിമുട്ടുകളും ട്രസ്റ്റ് മനസിലാക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സുരക്ഷിതമായ പരിചരണവും ചികിത്സയും നൽകുന്നതിൽ പരാജയപ്പെട്ടതായി ട്രസ്റ്റിന്റെ അഭിഭാഷകർ ഏപ്രിലിൽ സമ്മതിച്ചിരുന്നു. ട്രസ്റ്റിലെ പ്രസവ സേവനങ്ങളെക്കുറിച്ചുള്ള സ്വതന്ത്ര അവലോകനത്തിലേക്ക് നീങ്ങാൻ ഈ കേസ് കാരണമായി മാറി.

വിചാരണ വേളയിൽ, ഹാരിയുടെയും അമ്മയുടെയും പരിചരണത്തെ സംബന്ധിക്കുന്ന നിരവധി സുപ്രധാന വിവരങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു. മാർഗേറ്റ് ക്വീൻ എലിസബത്ത് ക്വീൻ മദർ ഹോസ്പിറ്റലിലെ ഓപ്പറേറ്റിംഗ് റൂമിൽ ഹാരി ജനിച്ചത് കരച്ചിലും ചലനങ്ങളും ഇല്ലാതെയാണെന്ന് ക്രിസ്റ്റഫർ സട്ടൺ വെളിപ്പെടുത്തുകയുണ്ടായി. പിറന്ന് ഒൻപത് മണിക്കൂറിനുള്ളിൽ തന്നെ ഹാരിയെ ആഷ്ഫോർഡിലെ ഒരു തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഹാരിയുടെയും സാറയുടെയും പരിചരണത്തിലെ പിഴവുകളുടെ ഉത്തരവാദിത്തം ട്രസ്റ്റ് സ്വീകരിച്ചത് സ്വാഗതാർഹമാണന്നും എന്നാൽ ഹാരിയുടെ മരണം തടയാൻ കഴിയുമായിരുന്നുവെന്നും സിക്യുസിയുടെ ഡെപ്യൂട്ടി ചീഫ് ഇൻസ്പെക്ടർ ഓഫ് ഹോസ്പിറ്റൽസ് നിഗൽ അച്ചേസൺ പറഞ്ഞു. ഇപ്പോൾ ഡോക്ടർമാർക്ക് മികച്ച പരിശീലനം നൽകുന്നതോടൊപ്പം പ്രസവസമയത്ത് കുഞ്ഞുങ്ങളെ നന്നായി നിരീക്ഷിക്കുന്നുമുണ്ടെന്ന് ട്രസ്റ്റ്‌ അറിയിച്ചു.