തിരുവനന്തപുരം ∙ സിഎംആർഎൽ മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി. വിശദ റിപ്പോർട്ട് നൽകി. സിഎംആർഎല്ലിൽനിന്ന് പിണറായി വിജയന് 3.28 കോടി രൂപ കൈക്കൂലിയായി ലഭിച്ചതിന് തെളിവുകളുണ്ടെന്നാണ് ഇ.ഡിയുടെ റിപ്പോർട്ടിലെ പ്രധാന ആരോപണം.
25 പേജുള്ള റിപ്പോർട്ടിൽ ഓരോ പ്രതിയുടെയും പങ്കാളിത്തം വിശദീകരിച്ചിട്ടുണ്ടെന്നാണ് വിവരം. സിഎംആർഎൽ മുൻ സി.എഫ്.ഒ പി. സുരേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയന് വീണ വഴി പണം കൈമാറിയെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്. മുഹമ്മദ് റിയാസും കൈക്കൂലി വാങ്ങിയെന്നും പണം വീണയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ദുബായിലേക്ക് അയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പണം കൈമാറ്റത്തിനായി എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉപയോഗിച്ചെന്നും ഇ.ഡി. കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീടുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിർണായക രേഖകൾ ലഭിച്ചതായും കോടികളുടെ ഹവാല ഇടപാടുകളുടെ വിവരങ്ങൾ വീണ എഴുതിയ കുറിപ്പുകളിൽനിന്ന് ലഭിച്ചതായും അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയോട് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്.











Leave a Reply