ന്യൂസ് ഡെസ്ക് മലയാളം യുകെ

പണിമുടക്കിനുള്ള പിന്തുണയ്ക്കായി നടത്തിയ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് നടത്താനിരുന്ന സമരനീക്കം പൊളിഞ്ഞു. വോട്ടെടുപ്പിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും പണിമുടക്കിനെ പിന്തുണച്ചെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്ത യൂണിയൻ അംഗങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. 43% പേർ മാത്രമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. രാജ്യത്തെ ട്രേഡ് യൂണിയൻ നിയമങ്ങൾ അനുസരിച്ച് 50 ശതമാനത്തിന് മുകളിൽ അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കണം.

നേരത്തെ സർക്കാർ മുന്നോട്ടുവച്ച 5% ശമ്പള വർധനവും ഒറ്റത്തവണ പെയ്മെൻറ് ആയ 1655 പൗണ്ടും കോളേജ് ഓഫ് നേഴ്സിങ്ങിലെ അംഗങ്ങൾ വോട്ടെടുപ്പിലൂടെ നിരസിച്ചിരുന്നു. എന്നാൽ യൂണിസൺ ഉൾപ്പെടെയുള്ള നേഴ്സിംഗ് മേഖലയിലെ ഭൂരിഭാഗം യൂണിയനുകളും ശമ്പള വർദ്ധനവിനെ അനുകൂലിക്കുകയായിരുന്നു ചെയ്തത്. ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ അടുത്ത 5 മാസം 5 ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. സമരം നടത്തുന്നില്ലെങ്കിലും ന്യായമായ വേതനത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു.