ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കോമൺവെൽത്ത് ഗെയിംസിൽ ജിംനാസ്റ്റിക്‌സിൽ തുടർച്ചയായി മൂന്നാം തവണയും സ്വർണം നേടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ജോ ഫ്രേസറിന്റെ മികവിലാണ് ഇംഗ്ലണ്ട് സ്വർണത്തിലേക്ക് എത്തിയത്. ജെയിംസ് ഹാൾ, ജെയ്ക് ജർമാൻ, ജിയാർന്നി റെജിനി-മോറൻ, കോട്‌നി ടുള്ളോച്ച് എന്നിവരും ഇംഗ്ലണ്ട് നിരയിൽ മികച്ച പ്രകടനം നടത്തി. രണ്ടാഴ്ച മുമ്പ് കണങ്കാലിന് ഉണ്ടായ പരിക്ക് കാരണം കോമൺവെൽത്തിൽ ഓൾറൗണ്ട് മത്സരത്തിൽ പങ്കെടുക്കാൻ ഫ്രേസറിന് കഴിയില്ല.

എന്നാൽ, 2014ൽ ഗ്ലാസ്‌ഗോയിലും 2018ൽ ഗോൾഡ്‌കോസ്റ്റിലും നേടിയ വിജയത്തിന് ശേഷം ഇംഗ്ലണ്ടിനെ മറ്റൊരു മിന്നും വിജയത്തിലെത്തിക്കാൻ ഫ്രേസർക്കായി. തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് ഫ്രേസർ പ്രതികരിച്ചു. “ഞാൻ വളരെയധികം പ്രതികൂല സാഹചര്യങ്ങൾ നേരിട്ടു. എന്നാൽ പരിശീലകൻ എന്നെ പൂർണ്ണമായി വിശ്വസിച്ചു”. ഫ്രേസർ കൂട്ടിച്ചേർത്തു.

സ്‌കോട്ട്‌ലൻഡും വെയിൽസും യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങൾ നേടി. 2019ൽ വിരമിച്ചെങ്കിലും മൂന്നാം കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കാൻ കായികരംഗത്തേക്ക് മടങ്ങിയെത്തിയ സ്കോട്ട്‌ലൻഡിന്റെ ഫ്രാങ്ക് ബെയ്‌ൻസും മികച്ച പ്രകടനം നടത്തി.