ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എപ്‌സം കോളജ് മേധാവിയും ഭർത്താവും ഏഴുവയസ്സുള്ള മകളും മരിച്ച നിലയിൽ. സ്‌കൂൾ ഗ്രൗണ്ടിലെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. എമ്മ പാറ്റിസൺ (45), അവരുടെ ഭർത്താവ് ജോർജ്ജ് (39), മകൾ ലെറ്റി എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആരെയും സംശയപരമായി പ്രതി ചേർത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

ദാരുണമായ സംഭവമാണ് നടന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അപ്രതീക്ഷിത വേർപ്പാട് വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കോളേജ് മേധാവികൾ പ്രതികരിച്ചു. തെക്കൻ ലണ്ടനിലെ ക്രോയ്‌ഡൺ ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയായി ആറ് വർഷം പ്രവർത്തിച്ച പാറ്റിസൺ, അഞ്ച് മാസം മുൻപാണ് എപ്‌സോമിന്റെ ചുമതല ഏറ്റെടുത്തത്. ഭർത്താവ് ജോർജ്ജ് ഒരു ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു, അദ്ദേഹം ടാംഗിൾവുഡ് 2016 എന്ന മാനേജ്‌മെന്റ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു.

സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്. സ്കൂളിൽ പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുകയാണ്. സ്‌കൂളിന്റെ പ്രധാന ഗേറ്റിന്റെ അകത്തേക്ക് യൂണിഫോമിട്ട വിദ്യാർത്ഥികൾക്കാണ് നിലവിൽ പ്രവേശനം. അപ്രതീക്ഷിതമായുണ്ടായ വേർപാടിന്റെ ആഘാതത്തിലാണ് എല്ലാവരും. സ്കൂളിന്റെ നേതൃനിരയിൽ പ്രവർത്തിച്ച പ്രിയപ്പെട്ട സഹ പ്രവർത്തകയുടെ നിര്യാണത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അനുശോചനം രേഖപ്പെടുത്തി.