കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്. സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാടില്‍ മാര്‍ ആലഞ്ചേരിക്കും ഇടനിലക്കാരായവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പോലീസ് അന്വേഷണം ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിയായ ജോഷി വര്‍ഗീസ് എന്നയാളാണ് ഹര്‍ജി നല്‍കിയിരുന്നത്.

മജിസ്ട്രേറ്റ് കോടതി അന്വേഷണം നടത്തി വരുന്നുണ്ടെങ്കിലും കേസിന്റെ ഗൗരവം പരിഗണിച്ച് പൊലീസ് തന്നെ അന്വേഷണിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പൊതുസമൂഹവും ഇതേ ആവശ്യം ഇന്നയിച്ചിരുന്നെങ്കിലും ക്രിമിനല്‍ കേസ് എന്ന നിലയ്ക്ക് പൊലീസ് ഇത് പരിഗണിച്ചിരുന്നില്ല. ജസ്റ്റിസ് കെമാല്‍ പാഷ അധ്യക്ഷനായ ബഞ്ചാണ് ബന്ധപ്പെട്ടവര്‍ക്ക് ദൂതന്‍ മുഖാന്തരം അടിയന്തരമായി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.

ഇതനുസരിച്ച് മാര്‍ ആലഞ്ചേരി, ജോഷ്വ പൊതുവ, ഫാ: വടക്കുമ്പാടന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസ് ഈ മാസം 19 വീണ്ടും പരിഗണിയ്ക്കും. അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ കടം വീട്ടാ നടത്തിയ ഭൂമിവില്‍പ്പനയില്‍ സഭയ്ക്ക് വലിയ നഷ്ടം സംഭവിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കര്‍ദ്ദിനാളിനെതിരെ പരാതി ഉയര്‍ന്നത്.

60 കോടിയുടെ കടംവീട്ടാന്‍ 75 കോടിയോളം വിലവരുന്ന ഭൂമി 28 കോടിക്ക് വില്‍ക്കുകയും ഇതില്‍ 19 കോടി ബാക്കി കിട്ടാനിരിക്കേ ഭൂമി ആധാരം ചെയ്ത് നല്‍കുകയും ചെയ്തുവെന്നാണ് കണ്ടെത്തിയത്.