മരടിലെ ഫ്ലാറ്റുകളുടെ സമീപവാസികളെ ഒഴിപ്പിക്കുന്നു. സമീപത്തെ റോഡുകളിലെ കാഴ്ചക്കാരേയും പൊലീസെത്തി മാറ്റുകയാണ്. പൊളിക്കലിന് മുമ്പായി ഫ്ലാറ്റുകളുടെ മുമ്പിൽ പൂജ നടത്തി. ആൽഫ സെറിനിൽ ബ്ലാസ്റ്റിക്ക് സ്വിച്ചുകൾ ഘടിപ്പിച്ചു. കായലിൽ നിന്നും ബോട്ടുകളും മറ്റും ഒഴിപ്പിക്കുകയാണ്.

ഫ്ലാറ്റുകള്‍ 100 ശതമാനം സുരക്ഷിതമായി വീഴ്ത്താന്‍ കഴിയുമെന്ന് എഡിഫൈസ് എംഡി ഉത്കര്‍ഷ് മേത്ത. സമീപത്തെ വീടുകള്‍ക്ക് കേടുപാട് വരില്ല. കായലില്‍ കാര്യമായി അവശിഷ്ടങ്ങള്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. പൊടി പ്രശ്നമായേക്കും. എന്നാൽ, ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാനാകുമെന്നും എംഡി  പറഞ്ഞു.

ഫ്ലാറ്റുകൾക്ക് ചുറ്റും 200 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകിട്ട് നാല് വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. 9 മണിക്കുള്ളിൽ ഫ്‌ളാറ്റുകളുടെ പരിസരത്ത് 200 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ ഒഴിഞ്ഞു പോകണം. മരടില്‍ ഒന്‍പതുമുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പെടുത്തുമെന്ന് സബ് കലക്ടര്‍ അറിയിച്ചു.

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി മൂന്നു സൈറണുകള്‍ മുഴങ്ങും. 10.30ന് ആദ്യ സൈറണ്,10.55 ന് രണ്ടാം സൈറണ്‍, 10.59ന് മൂന്നാം സൈറണ്‍ മുഴങ്ങുന്നതിന് പിന്നാലെ എച്ച്. ടു.ഒയില്‍ സ്ഫോടനം നടക്കും.

മരടിലെ ഫ്ലാറ്റുകൾ മണ്ണടിയാന്‍ മണിക്കൂറുകള്‍ മാത്രമാണ്. തീരദേശ പരിപാലന നിയമം ലംഘിച്ചു പണിതുയർത്തിയ നാല് ഫ്ലാറ്റുകളിൽ രണ്ടെണ്ണം ഇന്ന് നിയന്ത്രിത സ്ഫോടനത്തിൽ തകർക്കും. കുണ്ടന്നൂർ കായലോരത്തെ H20 ഫ്ലാറ്റിൽ രാവിലേ 11 മണിക്കും തുടർന്ന് അഞ്ചു മിനുട്ട് ഇടവേളയിൽ ആൽഫാ സെറിൻ ഫ്ലാറ്റിന്റെ ഇരട്ട കെട്ടിടങ്ങളിലും ആണ് സ്ഫോടനം.