ന്യൂസ് ഡെസ്ക് മലയാളം യുകെ

മഹാമാരി അവസാനിച്ച് രാജ്യം സാധാരണനിലയിലായാലും എൻഎച്ച്എസിൻെറ പ്രവർത്തനം സുഗമമാക്കാൻ വർഷങ്ങൾ വേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ടുകൾ. ചില ഹോസ്പിറ്റലുകളുടെ ബാക്ക് ലോഗ് പൂർണമാകാൻ അഞ്ചുവർഷം വരെ വേണ്ടിവന്നേക്കാമെന്ന് എൻഎച്ച്എസ് പ്രൊവൈഡേഴ്സ് മുന്നറിയിപ്പ് നൽകി. പ്രതിസന്ധി ഏറ്റവും മോശമായ ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകൾ സാധാരണ നിലയിലേയ്ക്ക് മടങ്ങി എത്തുന്നതിന് മൂന്നു മുതൽ അഞ്ചു വർഷം വരെ വേണ്ടിവന്നേക്കാമെന്ന് എൻഎച്ച്എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന അസോസിയേഷൻ പറഞ്ഞു.

ഏകദേശം 4.7 ദശലക്ഷം രോഗികളാണ് ഇംഗ്ലണ്ടിൽ ചികിത്സക്കായി കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിലവിൽ 388000 ആളുകളാണ് ശസ്ത്രക്രിയയ്ക്കായി ഒരു വർഷത്തിലധികമായി വെയ്റ്റിങ് ലിസ്റ്റിൽ ഉള്ളത്. എന്നാൽ മഹാമാരി ആരംഭിക്കുന്നതിനുമുമ്പ് ഇത് 1600 പേർ മാത്രമായിരുന്നു. ജനുവരി ഫെബ്രുവരി മാസങ്ങളിൽ കോവിഡ്-19 മൂലമുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതാണ് നിലവിലെ സാഹചര്യം സംജാതമാകാൻ കാരണമായത്. കാൻസർ പോലെ ജീവന് ഭീഷണിയായ രോഗാവസ്ഥകൾക്ക് അടിയന്തര ചികിത്സകൾ നൽകാൻ സാധിച്ചെങ്കിലും ചെറിയ ശസ്ത്രക്രിയകൾ തുടങ്ങിയ ചികിത്സയ്ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് രോഗികളുടെ ചികിത്സ റദ്ദാക്കുകയോ മാറ്റി വെയ്ക്കുകയോ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ് വൈസ് പ്രസിഡന്റ് ടിം മിച്ചൽ പറഞ്ഞു.