ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ. മുൻ ഐഎസ്ഐഎസ് പോരാളി ഭീകരൻ ചാനൽ കടന്നെത്തിയാതായി റിപ്പോർട്ട്‌. 42 വയസുള്ള ഇയാൾ 17 കാരനെ പോലെയാണ് എത്തിയതെന്നും അധികൃതർ പറഞ്ഞു. ബ്രിട്ടനിലേക്ക് എത്തുന്നതിനു മുൻപ് വ്യാജരേഖകൾ ചമച്ച് 18 വയസിൽ താഴെയുള്ളവരുടെ ക്യാമ്പിൽ താമസിച്ചിരുയുന്നതായും സുരക്ഷാഉദ്യോഗസ്ഥർ പറഞ്ഞു. ‘എജെ’ എന്ന് മാത്രം പേരിട്ടിരിക്കുന്ന ഇയാൾ ഇറാഖ് സ്വദേശിയാണ്. സ്വന്തം രാജ്യത്തെ തീവ്രവാദ ഗ്രൂപുകളിൽ സജീവ പ്രവർത്തകനായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ചെറിയ ബോട്ടിലാണ് ഭീകരൻ എത്തിയതെന്നും, ഇതിനായി വ്യാജ ഐഡി ഉപയോഗിച്ചെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ശരീരം മുഴുവൻ ടാറ്റൂ ചെയ്ത്, താടിയും മുടിയും വളർത്തിയ അവസ്ഥയിൽ പ്രായം കുറഞ്ഞ ആളായി കാണിച്ചാണ് അനധികൃതമായി കടന്നത്. 2021ലാണ് ഇയാൾ യുകെയിൽ എത്തിയത്. തുടർന്ന് ലണ്ടനിലെ പ്രാദേശിക അധികാരികളുടെ പരിചരണത്തിൽ പാർപ്പിക്കുകയും ചെയ്തു.

എന്നാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ യൂറോപ്പിൽ വ്യാപിച്ചുകിടക്കുന്ന അഭയാർഥികളുടെ ഡാറ്റാബേസുമായി ബന്ധപ്പെട്ട് ഇയാളുടെ വിരലടയാളം പരിശോധിച്ചതിനെത്തുടർന്ന് യഥാർത്ഥ ഐഡന്റിറ്റി പുറത്ത് വന്നത്. 2006ൽ ഇറാഖിൽ വെച്ച് യുഎസിന്റെയും യുകെയുടെയും സുരക്ഷാ സേനയുമായാണ് പ്രതി ആദ്യമായി ഏറ്റുമുട്ടിയതെന്നും തീവ്രവാദിയായി രേഖപ്പെടുത്തിയെന്നും അധികൃതർ വ്യക്തമാക്കി. എൻഎച്ച്എസിന് മാത്രം ചികിത്സിക്കാൻ കഴിയുന്ന വിഷാദരോഗം തനിക്ക് ഉണ്ടെന്നും ഇറാഖിലേക്ക് നാടുകടത്തുന്നത് തൻെറ മനുഷ്യാവകാശ ലംഘനമാണെന്നും അവകാശപ്പെട്ട് ലീഗൽ എയ്ഡ് ഫണ്ടഡ് കേസിൽ നാടുകടത്തലിനെതിരെ നിയമപോരട്ടം നടത്തുകയാണ് ഇയാൾ.