പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് േകസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. നിയമത്തിലെ അറിവില്ലായ്മ മൂലമാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പറഞ്ഞ് ഫഹദ് കുറ്റസമ്മതം നടത്തി. നിയമപ്രകാരമുള്ള പിഴ അടക്കാന്‍ തയാറാണന്നും ക്രൈംബ്രാഞ്ചിനെ അറിയിച്ചു..

ആലപ്പുഴ ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഫഫദ് ഫാസില്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. 2015ലും 2016ലുമായി വാങ്ങിയ രണ്ട് കാറുകള്‍ പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിച്ചതിനെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. ന്യായീകരണങ്ങളൊന്നും നിരത്താതിരുന്ന ഫഹദ് തെറ്റുപറ്റിയതാണെന്ന് തുറന്ന് പറഞ്ഞു.

ഡല്‍ഹിയിലെ വാഹന ഡീലര്‍ വഴിയാണ് കാര്‍ വാങ്ങിയതും രജിസ്റ്റര്‍ ചെയ്തതും. നിയമത്തിലെ അറിവില്ലായ്മയാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നികുതി കുറച്ചടയ്ക്കാനും കാരണമായത്. മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ 2016ല്‍ വാങ്ങിയ കാറിന്റെ പിഴ അടച്ചു. നിയമപ്രകാരം അടക്കേണ്ട പിഴ 16 ലക്ഷമായിരുന്നെങ്കില്‍ മുന്‍കൂര്‍ പ്രാബല്യത്തോടെ 19 ലക്ഷം രൂപ പിഴ അടച്ചതിന്റെ രേഖകളും ഹാജരാക്കി. നികുതിവെട്ടിക്കാനോ വഞ്ചിക്കാനോ യാതൊരു ഉദേശ്യവുമില്ലായിരുന്നൂവെന്ന് ആവര്‍ത്തിച്ച ഫഹദ് രണ്ടാമത്തെ കാറിനും പിഴ അടക്കാന്‍ തയാറാണെന്നും അറിയിച്ചു. ഇതോടെയാണ് ഫഹദിന്റെ അറസ്റ്റ് സാങ്കേതികമായി രേഖപ്പെടുത്താന്്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

അറസ്ററ് രേഖപ്പെടുത്തിയാല്‍ രണ്ട് ആളിന്റെയും അമ്പതിനായിരം രൂപയുടെയും ജാമ്യത്തില്‍ വിട്ടയക്കണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി നിര്‍ദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെയും എസ്.പി. കെ.വി. സന്തോഷിന്റെയും നേതൃത്വത്തിലായിരുന്നു നടപടികള്‍.