യാത്രാവിമാനങ്ങൾ 30 സെക്കൻഡ് വ്യത്യാസത്തിൽ കൂട്ടിയിടിയിൽനിന്നു രക്ഷപ്പെട്ടെങ്കിലും സ്പൈസ്ജെറ്റ് പൈലറ്റുമാർ കുറ്റക്കാരെന്നു റിപ്പോർട്ട്. എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണു കേന്ദ്രത്തിനു റിപ്പോർട്ട് സമർപ്പിച്ചത്. 2020 ഓഗസ്റ്റ് 28നു വൈകിട്ടു നാലേകാലോടെ കൊച്ചി വിമാനത്താവളത്തിനു മുകളിലായിരുന്നു സംഭവം. 2 വിമാനങ്ങളും കൊച്ചിയിൽ ഇറങ്ങാനുള്ള ശ്രമത്തിലായിരുന്നു.

ബെംഗളൂരുവിൽനിന്നുള്ള സ്പൈസ്ജെറ്റ്, ദോഹയിൽനിന്നുള്ള ഖത്തർ എയർവെയ്സ് വിമാനങ്ങളാണു സംഭവത്തിൽ ഉൾപ്പെട്ടത്. വിമാനത്താവളത്തിനു 4000 അടി മുകളിലായിരുന്നു വിമാനങ്ങൾ. രണ്ടിലുമായി ഇരുന്നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു. സ്പൈസ്ജെറ്റ് പൈലറ്റുമാർ കൊച്ചിയിലെ വ്യോമഗതാഗത നിയന്ത്രകന്റെ നിർദേശങ്ങൾ അനുസരിച്ചില്ല, ലാൻഡ് ചെയ്യാൻ വിമാനത്താവളത്തെ സമീപിക്കുമ്പോൾ പറന്നു നിൽക്കേണ്ടിയിരുന്ന ഉയരം മുൻ കൂട്ടി സെറ്റു ചെയ്യാൻ മറന്നു എന്നിങ്ങനെയുള്ള കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്.

സ്പൈസ്ജെറ്റിന്റെ ബൊംബാർഡിയർ, ദോഹ-കൊച്ചി എയർബസ് എ-320 വിമാനങ്ങൾ ദുരന്തത്തിന്റെ വക്കിലെത്തിയത് ‘ഗുരുതരമായ സംഭവം’ എന്ന ഗണത്തിൽപ്പെടുത്തിയാണ് അന്വേഷിച്ചത്. അപകടം ഒഴിവാകുമ്പോൾ 2 വിമാനങ്ങളും തമ്മിലുണ്ടായിരുന്ന ഉയരവ്യത്യാസം 498 അടി, ദൂരവ്യത്യാസം 2.39 നോട്ടിക്കൽ മൈൽ അഥവാ 4.43 കിലോമീറ്റർ. കൂട്ടിയിടി സാധ്യതയ്ക്കു ബാക്കിയുണ്ടായിരുന്ന സമയം 30 സെക്കൻഡിൽ താഴെ.

മുന്നറിയിപ്പനുസരിച്ച് സ്‌പൈസ് ജെറ്റ് 3512 അടിയിലേക്കു താഴ്ത്തി അപകടം ഒഴിവാക്കുകയായിരുന്നു. പൈലറ്റുമാർക്ക് രണ്ടാമത്തേതും അവസാനത്തേതുമായ റസല്യൂഷൻ അഡൈ്വസറി (ഉടൻ മുകളിലേക്കു കയറുകയോ താഴേക്കിറങ്ങുകയോ ചെയ്യണമെന്ന നിർദേശം) കൊടുക്കുമ്പോൾ സ്‌പൈസ്‌ജെറ്റ് 4000 അടി ഉയരത്തിലും ഖത്തർ എയർവെയ്‌സ് 4498 അടി മുകളിലും ആയിരുന്നു.കരിപ്പൂരിൽ വിമാനം തകർന്ന് കൃത്യം മൂന്നാഴ്ചയ്ക്കു ശേഷമായിരുന്നു കൊച്ചിയിലെ സംഭവം.