ബോൺമൗത്തിൽ ഇന്ന് നടന്ന കത്തി കൊണ്ടുള്ള ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു ബോൺമൗത്തിലെ മെയ്റിക്ക് റോഡിൽ കത്തിയും വടിയും ഉപയോഗിച്ച് രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയത്. ചെറുപ്പക്കാരായ ഏകദേശം ഇരുപതോളം ആളുകൾ സംഭവത്തിൽ ഉൾപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിനിടയിൽ ‘ഫ്രീ ഫോർ ആൾ’ എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു എന്നും സംഭവം കണ്ടുനിന്നവർ പറയുന്നു.

സംഭവത്തോട് അനുബന്ധിച്ച് മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ ഉള്ളതായി അറിയുന്നു. ഇതിൽ രണ്ടു പേർ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതിനും ഒരാൾ വടി ഉപയോഗിച്ച് ആക്രമണം നടത്തിയതിനുമാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ബോൺമൗത്തിലെ പൂൾ കോളേജിന് സമീപമുള്ള മെയ്റിക്ക് റോഡിൽ ആയിരുന്നു ഇന്നുച്ചയോടെ ആക്രമണം ഉണ്ടായത്. സമീപത്തെ സ്‌കൂളിൽ നിന്നും കുട്ടികളെ കൂട്ടുവാൻ വന്ന നിരവധി രക്ഷിതാക്കൾ ആക്രമണ സംഭവങ്ങൾക്ക് ദൃക്‌സാക്ഷികളാകേണ്ടി വന്നു.

 

 

 

 

 

 

 

 

 

 

സായുധ പോലീസ് ഉൾപ്പെടെ വൻസംഘം പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തിയത് സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാൻ സഹായകരമായി. സംഭവത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തതാണ് ആവില്ലെന്നും ഡോർസെറ്റ് പോലീസ് വക്താവ് അറിയിച്ചു.