ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രൈറ്റൺ : ബ്രൈറ്റണില്‍ അഞ്ചു മലയാളി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ മുഖ്യ പ്രതിക്ക് എട്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ. കോഴിക്കോട് സ്വദേശിയായ റമീസ് അക്കര (28)യ്ക്കാണ് ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് മജിസ്ട്രേറ്റ് കോടതി എട്ടു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. ആജീവനാന്ത വിലക്കും ഇയാള്‍ നേരിടേണ്ടി വരും. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിനിടെ, മതിയായ തെളിവില്ലെന്ന കാരണത്താല്‍ കൂട്ടു പ്രതികളെ വെറുതെ വിട്ടു. സെന്‍ട്രല്‍ ലങ്കാഷെയര്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ എത്തിയ റമീസ് നിലവില്‍ വിദ്യാര്‍ഥിയാണോ എന്ന കാര്യം സർവകലാശാല പുറത്തുവിട്ടില്ല. കൂട്ടു പ്രതികളും റമീസും ഏറെക്കാലമായി ബ്രൈറ്റണിലും പരിസരത്തുമായി ജോലി ചെയ്യുന്നവരാണെന്ന് പോലീസ് പറയുന്നു.

സെപ്റ്റംബര്‍ 22 അര്‍ധരാത്രിയോടെയാണ് മദ്യ ലഹരിയിലായിരുന്ന പെൺകുട്ടിയെ റമീസും സംഘവും ലൈംഗിക പീഡനത്തിനിരയാക്കിയത്. മുന്‍പരിചയം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ റമീസ് തന്റെ മുറിയിലെത്തിച്ചു. തുടർന്നായിരുന്നു കൂട്ട ബലാത്സംഗം. ശേഷം പെണ്‍കുട്ടിയെ വെളിയില്‍ തള്ളിയെങ്കിലും പുലര്‍ച്ചെ 2.40ഓടെ പെൺകുട്ടി തന്റെ താമസ സ്ഥലത്ത് എത്തിയെന്നു പോലീസ് കണ്ടെത്തി. ലൈംഗിക പീഡനം നടന്നതായി പരാതി ലഭിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ അഞ്ചു പേരെയും കസ്റ്റഡിയിൽ എടുക്കാൻ സാധിച്ചില്ല.

എന്നാൽ, പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ഘട്ടത്തില്‍ റമീസിന്റെ ഡിഎന്‍എ സാമ്പിള്‍ ലഭിച്ചത് ശക്തമായ തെളിവായി മാറി. ഒട്ടും വൈകാതെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുകെയിൽ വിദ്യാർത്ഥികളായി എത്തുന്ന യുവാക്കൾ പല ബലാത്സംഗ കേസിലും പ്രതികളാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്. മദ്യ ലഹരിയിലുള്ള യുവതികളെ ലക്ഷ്യമിടുന്ന മലയാളി യുവാക്കള്‍ ബ്രിട്ടീഷ് പോലീസ് സംവിധാനത്തിന്റെ കാര്യക്ഷമതയെ പറ്റിയും അജ്ഞരാണ്.