ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വീണ്ടും കൂട്ടി. മൂന്ന് ദശാബ്ദങ്ങൾക്കുള്ളിൽ ഉണ്ടായിട്ടുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് ആണ് ഇത്. 2.25 ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമായി നിരക്ക് ഉയർന്നു. 1930 കൾക്ക് ശേഷമുള്ള വലിയ പ്രതിസന്ധിയാണ് രാജ്യം നിലവിൽ അഭിമുഖീകരിക്കുന്നത്. ഇത് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് തടസ്സമാണെന്നും നിലവിലെ പ്രശ്നങ്ങളെ അതിജീവിക്കാൻ അടിയന്തിര നടപടി കൈകൊള്ളണമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി.

രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുക എന്നാൽ സാമ്പത്തിക രംഗം തകരുന്നതിന്റെ ആരംഭമാണെന്നും, മൂന്നു നാല് മാസം ഇത് നിലനിൽക്കുകയാണെങ്കിൽ അപകടമാണെന്നും പറയുന്നു.
പ്രധാനമായും അഞ്ച് കാരണങ്ങളാണ് ഇതിന്റെ ഭാഗമായി ചൂണ്ടിക്കാട്ടുന്നത്

1. റഷ്യ യുക്രൈൻ യുദ്ധം

റഷ്യ യുക്രൈൻ യുദ്ധം സാധനങ്ങളുടെ ഇറക്കുമതിയെയും വിലയെയും കാര്യമായി ബാധിച്ചു. കൂടുതൽ വിലയ്ക്ക് സാധനങ്ങൾ വാങ്ങുന്നതിലേക്ക് ആളുകളെ നയിച്ചു

2. തൊഴിലില്ലായ്മ നിരക്ക് വർധിച്ചു

അഭ്യസ്ഥവിദ്യരായ നിരവധി ചെറുപ്പക്കാർ പഠന ശേഷം തൊഴിലില്ലാതെ പ്രയാസപ്പെടുകയാണ്. യുകെയിലെ തൊഴിലില്ലായ്മാ നിരക്ക് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 6.4 ശതമാനമായി ഉയരുമെന്ന് ബാങ്ക് പ്രവചിക്കുന്നു. അതിനോടൊപ്പം ശമ്പളം നൽകാനില്ലാതെ കൂട്ട പിരിച്ചുവിടലിന്റെ ഭാഗമായി നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു.

3. മോർട്ഗേജ് നിരക്കുകളുടെ വർധനവ്

ചില മോർടേജ് നിരക്കുകൾ രണ്ടു വർഷത്തിനിടയിൽ വർധിക്കുമെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. ഇത് നിരവധി ആളുകളെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

4. പണപെരുപ്പം

രാജ്യത്തെ സാമ്പത്തിക രംഗത്തെ പലപ്പോഴും പ്രതിസന്ധിയിൽ ആക്കുന്നതിൽ ഒരു പ്രധാന കാരണം പണപ്പെരുപ്പമാണ്. എന്നാൽ പണപ്പെരുപ്പം നിലവിൽ പടിപടിയായി കുറഞ്ഞു വരുന്നെന്നു അധികൃതർ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പം 2 ശതമാനത്തിൽ നിർത്തുകയാണ് ബാങ്കിന്റെ ലക്ഷ്യം.

5. പലിശ നിരക്ക്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പത്തെ പിടിച്ചു നിർത്താൻ പലപ്പോഴും പലിശ വർധിപ്പിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇത് ആളുകൾക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്.

നിലവിലെ സാമ്പത്തിക പ്രതിസന്ധി രണ്ടുവർഷം തുടരുമെന്നും, അതിന്റെ പലവിധമായ ഭവിഷ്യത്തുകൾ നിലവിൽ ജനങ്ങൾ നേരിടുന്നുണ്ട്. ഇത് 2024 ഓടെ അതിജീവിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.