അഞ്ചു വയസുകാരന്‍ ആക്രമിച്ചതിനെ തുടര്‍ന്ന് തന്റെ ജീവിതം ക്രച്ചസിലായതായി പരാതിപ്പെട്ട അധ്യാപികയ്ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം. ലണ്ടനിലാണ് സംഭവം. സ്‌കൂളിന്റെ മേല്‍നോട്ടം വഹിക്കുന്ന പ്രാദേശിക അതോറിറ്റിയായ ലണ്ടന്‍ ബറോ ഓഫ് ഹില്ലിംഗ്ഡണിനെതിരെയാണ് 44 വയസുകാരിയായ അലക്സാന്ദ്ര ഔകെറ്റ് പരാതി നല്‍കിയത്. സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അധ്യാപികയ്ക്ക് അനുകൂലമായ കോടതി വിധിയുണ്ടായത്.

2017 മാര്‍ച്ചിലാണ് സംഭവം. സംഭവദിവസം കുട്ടി ആദ്യം ഒപ്പമുള്ള ഒരു കുട്ടിയെ ആക്രമിച്ചു. ഇതുകണ്ട അദ്ധ്യാപിക ഉടനെ മുറിയില്‍ ഉണ്ടായിരുന്ന മറ്റ് കുട്ടികളെ അവിടെനിന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഇതിനിടെ അഞ്ചു വയസുകാരന്‍ വീണ്ടും പ്രകോപിതനാകുകയും താനുള്‍പ്പെടെയുള്ള അധ്യാപകരെ ആക്രമിക്കുകയുമായിരുന്നു. തനിക്ക് നേരെ ചാടിവീണ കുട്ടി നെഞ്ചില്‍ ചവിട്ടുകയും നുള്ളുകയും ചെയ്തു. ഇടുപ്പിലും അരക്കെട്ടിലും കാലുകളിലും ശക്തമായ ചവിട്ടേറ്റതോടെ പരിക്കേറ്റുവെന്ന് അധ്യാപിക പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റതോടെ ആശുപത്രിയില്‍ പ്രവേശിക്കേണ്ടിവന്നുവെന്ന് അധ്യാപിക വ്യക്തമാക്കുന്നുണ്ട്. മര്‍ദനത്തിന്റെ ഫലമായി നടക്കാന്‍ ഊന്നുവടി ആവശ്യമായി വന്നു. വിട്ടുമാറാത്ത ശാരീരിക പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ സ്‌കൂളിലെ ജോലിയില്‍ തിരികെ പ്രവേശിക്കാനായില്ല. പരിക്കും ചികിത്സകളുമായി കഴിയേണ്ടി വന്നതോടെ മാനസികമായി തളര്‍ന്നു. വിഷാദരോഗം ബാധിച്ചതായും അലക്സാന്ദ്ര ഔകെറ്റ് പറഞ്ഞു.

ശാരീരികവും മാനസികവുമായി തിരിച്ചടിയുണ്ടായിട്ടും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടിയോ സഹായമോ ഉണ്ടാകാതെ വന്നതോടെ സ്‌കൂളിനെതിരെ നിയമനടപടിക്ക് ഒരുങ്ങേണ്ടിവരികയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ആണ്‍കുട്ടി, അവന്റെ പ്രായത്തേക്കാള്‍ വലുതായിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്തും നെഞ്ചിലും ഏറ്റ മര്‍ദനം മൂലം നീര്‍വീക്കമുണ്ടായി. താന്‍ മുന്‍പ് ആരോഗ്യവതിയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ വിട്ടുമാറാത്ത നടുവേദനയും വിഷാദരോഗവും തനിക്കുണ്ടെന്നും അവര്‍ കോടതിയില്‍ ബോധ്യപ്പെടുത്തി.

കുട്ടിക്ക് പഠന വൈകല്യവും ആക്രമണ സ്വഭാവവും ഉണ്ടായിരുന്നതായി അലക്സാന്ദ്ര കോടതിയെ അറിയിച്ചു. എന്നാല്‍ ഇതേക്കുറിച്ച് സഹപ്രവര്‍ത്തകര്‍ ഒരു സൂചനയും നല്‍കിയിരുന്നില്ല.

അതേസമയം, കുട്ടികളില്‍ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങള്‍ എങ്ങനെ നിയന്ത്രിക്കാമെന്നു അലക്സാന്ദ്രക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതരും വാദിച്ചു. എന്നാല്‍ ഈ വാദം സെന്‍ട്രല്‍ ലണ്ടന്‍ കൗണ്ടി കോടതി അംഗീകരിച്ചില്ല.

അധ്യാപികയ്ക്ക് നഷ്ടപരിഹരമായി 14 ലക്ഷം രൂപയും അഭിഭാഷകരുടെ ഫീസും നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായി.