സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടൻെറ മനസ്സാക്ഷിയെ ഞെട്ടിച്ച പുതിയ വാർത്തകളാണ് പുറത്തുവരുന്നത്. പത്തൊമ്പത് വയസ്സുകാരന് ആത്മഹത്യ പ്രേരണയും സഹായവും നൽകി എന്ന കുറ്റത്തിന് 46 കാരിയായ യുവതിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് ലാൻകാഷെയറിൽ കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇതോടൊപ്പംതന്നെ യുവതിയേയും സാരമായ പരിക്കുകളോടെ സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇവരെ പിന്നീട് റോയൽ പ്രെസ്റ്റൻ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ അവസ്ഥ തൃപ്തികരമാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.

പോലീസ് പിന്നീട് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാലും കുട്ടിയുടെ മരണത്തിൽ കൃത്യമായ വ്യക്തത ഇതുവരെയും വന്നിട്ടില്ല. മറ്റാരുടെയെങ്കിലും സഹായം ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അധികൃതർ അറിയിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് അധികൃതരെ അറിയിക്കണം എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങൾ ലോകത്തെമ്പാടും വർധിച്ചുവരികയാണ്. എല്ലാത്തരത്തിലുള്ള അന്വേഷണവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.