ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ അഞ്ച് ദന്തഡോക്ടർമാരിൽ നാല് പേരും പുതിയ രോഗികളെ സ്വീകരിക്കുന്നില്ലെന്ന് പുതിയ റിപ്പോർട്ട്. ദന്ത ശസ്ത്രക്രിയകൾക്കായി അപേക്ഷിച്ചവരിൽ 82.8% മുതിർന്നവരെ കെയർ യൂണിറ്റുകൾ നിരസിച്ചതായി പറയുന്നു. 18 വയസ്സിന് താഴെയുള്ളവരിൽ ഈ കണക്ക് 71.1% ആണ്. എൻഎച്ച്എസ് ധനസഹായം ലഭിച്ചുകൊണ്ടുള്ള ചികിത്സ തേടുന്ന രോഗികൾക്കാണ് പട്ടികയിൽ കയറാൻ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് (94.3%), നോർത്ത് ഈസ്റ്റ് (96.8%) എന്നിവിടങ്ങളിലാണ്.

എൻഎച്ച്എസിലെ ദന്തചികിത്സ കഴിഞ്ഞ 75 വർഷത്തിലെ ഏറ്റവും മോശം തലത്തിലാവും ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് നഫ് ഫീൽഡ് ട്രസ്റ്റ് ഹെൽത്ത് തിങ്ക്ടാങ്ക് മുന്നറിയിപ്പ് നൽകി. കോവിഡിന് മുൻപുള്ള ചികിത്സയുമായി താരതമ്യം ചെയ്യുമ്പോൾ എൻഎച്ച്എസ് ധനസഹായം നൽകുന്ന ചികിത്സകളുടെ എണ്ണത്തിൽ 6 മില്യൺ കുറവാണ് ഉണ്ടായിരിക്കുന്നത്.

പകർച്ചവ്യാധിമൂലമുള്ള ജീവിത ചിലവ് വർദ്ധനവ്, അപ്പോയ്ന്റ്മെന്റ് കിട്ടാനുള്ള പ്രശ്‍നങ്ങൾ തുടങ്ങിയവ എൻഎച്ച്എസ് ഡെന്റൽ സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നതിന് ഒരു തടസ്സമായി നിലകൊള്ളുകയാണ്. എൻഎച്ച്എസ് ഡെന്റൽ സേവനങ്ങളിൽ 2014/15 നേക്കാൾ 2021/22 ൽ 500 മില്യണിലധികം കുറവാണ് ഉണ്ടായിരിക്കുന്നത്. പല എൻഎച്ച്എസ് കെയർ യൂണിറ്റുകളിലും എൻഎച്ച്എസിന്റെ ധനസഹായത്തോടെയുള്ള പരിചരണം ലഭിക്കാൻ ബുദ്ധിമുട്ടാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പല ആരോഗ്യ സേവന കേന്ദ്രങ്ങളും ഇപ്പോഴും തങ്ങൾക്ക് അനുവദിച്ച പണം ചിലവഴിക്കുന്നില്ല.