ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഖത്തർ :- ഫിഫ ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫ്രാൻസ് സെമിയിലെത്തി. ഒരു ഗോൾ പിന്നിലായിരുന്ന ഇംഗ്ലണ്ടിന് സമനില നേടാനുള്ള അവസരം ക്യാപ്റ്റൻ ഹാരി കെയ്ൻ പെനൽറ്റി പാഴാക്കിയതോടെ നഷ്ടമായി. അവസാനം വരെ പൊരുതി നിന്നിരുന്ന ഇംഗ്ലണ്ടിനെ ഫ്രാൻസ് 2- 1 നാണ് തോൽപ്പിച്ചത്. അടുത്ത ആഴ്ച നടക്കുന്ന ഫൈനലിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. റയൽ മാഡ്രിഡ് മിഡ്ഫീൽഡറായ ഔറേലിയൻ ചൗമേനിയാണ് ഫ്രാൻസിന് വേണ്ടി മികച്ച ഓപ്പണിംഗ് ഗോൾ നേടിയത്. റഫറി വിൽട്ടൺ പെരേര സാംപയോ നേരത്തെ അപ്പീൽ അവഗണിച്ചതിനെത്തുടർന്ന്, ഇടവേളയ്ക്ക് ശേഷം പെനൽറ്റി കിക്കിലൂടെ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ സമനില പിടിച്ചു. പിന്നീട് ഒലിവിയർ ജിറൂദും ഒരു ഗോൾ നേടി മത്സരം ഫ്രാൻസിന്റെ നിയന്ത്രണത്തിലാക്കി.

ഹാരി കെയ്ൻ രണ്ടാം പെനാൽറ്റി കിക്ക് നാടകീയമായി നഷ്‌ടപ്പെടുത്തിയതോടെ നിലവിലെ ലോക ചാമ്പ്യന്മാർ വീണ്ടും സെമിഫൈനലിലേക്ക് കടന്നു. ഒരു ലോകകപ്പിൽ കിരീടം നേടിയശേഷം തൊട്ടടുത്ത ലോകകപ്പിലും സെമിയിലെത്തുന്ന ആദ്യ ടീമാണ് ഫ്രാൻസ്. ഡിസംബർ 14ന് നടക്കുന്ന സെമിഫൈനൽ പോരാട്ടത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ തോൽപ്പിച്ചാണ് മൊറോക്കോ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സെമിഫൈനലിൽ എത്തിയത്.


ആദ്യപകുതിയിൽ പതിനേഴാം മിനിറ്റിൽ ആയിരുന്നു ഫ്രാൻസ് ആദ്യ ഗോൾ നേടിയത്. ഇത് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിൽ ആക്കിയതോടെ ഇംഗ്ലണ്ട് കൂടുതൽ ജാഗരൂകരായി. രണ്ടാം പകുതിയിൽ പെനൽറ്റിയിലൂടെ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ ഗോൾ നേടി സമനില നിലനിർത്തി. എന്നാൽ എഴുപത്തിയേഴാം മിനിറ്റിൽ ഫ്രാൻസ് വീണ്ടുമൊരു ഗോൾ നേടി. എന്നാൽ ഈ ഗോൾ തിരിച്ചെടുക്കുവാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. ലഭിച്ച പെനാൽറ്റി ഇംഗ്ലണ്ട് നായകൻ പാഴാക്കിയതോടെ ഇംഗ്ലണ്ട് സെമിയിൽ നിന്ന് പുറത്താവുകയും ചെയ്തു.