കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനായ
ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ബിഷപ്പായി ചുമതലയേല്‍ക്കും. നേരത്തെ ജലന്ധര്‍ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് ബിഷപ്പായി വീണ്ടും സ്ഥാനമേല്‍ക്കുന്നത്.

ഇന്ത്യയുടെയും നേപ്പാളിന്റെയും ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ഗിറെല്ലി ജലന്ധര്‍ രൂപത സന്ദര്‍ശിച്ച വേളയില്‍ ഫ്രാങ്കോക്ക് അനുകൂലമായി വത്തിക്കാന്‍ നിലപാട് സ്വീകരിച്ച കാര്യം അറിയിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബലാത്സംഗ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 2018ലാണ് ബിഷപ്പ് പദവിയില്‍ നിന്ന് താത്കാലികമായി മാറ്റി നിര്‍ത്തിയത്. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയും ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. വെറുതേ വിടുന്നു എന്ന ഒറ്റവരിയിലായിരുന്നു ജഡ്ജി ജി ഗോപകുമാര്‍ വിധി പറഞ്ഞത്. പ്രോസിക്യൂഷന് പ്രതിക്കെതിരെ തെളിവ് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫ്രാങ്കോയെ വെറുതെ വിട്ടത്.

ജലന്ധര്‍ ബിഷപ്പായിരിക്കെ 2014നും 2016നും ഇടയില്‍ കോട്ടയം കോണ്‍വെന്റിലെത്തിയപ്പോള്‍ തന്നെ പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.

വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെളിവുകള്‍ പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടുവെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മദര്‍ സുപ്പീരിയര്‍ എന്ന പദവിയില്‍ നിന്ന് സാധാരണ കന്യാസ്ത്രീയാക്കി തരം താഴ്ത്തിയെന്നും ഇത്തരമൊരു നടപടി രൂപതയില്‍ ആദ്യമായാണെന്നും അവര്‍ പറഞ്ഞു.

ഇതൊന്നും പരിഗണിക്കാതെയാണ് വിചാരണക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയതെന്നും ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രി ബിഷപ്പിനെതിരെ ഒരു പീഡന പരാതി ഉന്നയിക്കുന്നതെന്നും അവര്‍ ഹൈക്കോടതിയെ അറിയിച്ചു. തന്നെ പിന്തുണച്ച കന്യാസ്ത്രിമാര്‍ പോലും സഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യമാണുണ്ടായതെന്നും പറഞ്ഞു.