തിരുവനന്തപുരം: യു.ഡി.എഫ്. പ്രഖ്യാപിച്ച ഇന്ദിരാഗാരന്റി പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോൾ അത് ഓർഡിനറി ബസുകളിൽ മാത്രമായിരിക്കുമെന്ന് സൂചന. വരുമാനപരിധി നിശ്ചയിക്കാതെയാണ് എല്ലാ സ്ത്രീകൾക്കും യാത്രാനുകൂല്യം നൽകാൻ ആലോചിക്കുന്നത്. സിറ്റി ഫാസ്റ്റ് സർവീസുകൾ ഒഴികെയുള്ള ഓർഡിനറി ബസുകളിലാകും പദ്ധതി നടപ്പാകുക.
സംസ്ഥാനത്ത് നിലവിൽ സർവീസ് നടത്തുന്ന 4700ഓളം കെ.എസ്.ആർ.ടി.സി. ബസുകളിൽ മൂവായിരത്തോളം ഓർഡിനറി സർവീസുകളാണ്. കർണാടക, തെലങ്കാന, പഞ്ചാബ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയ്ക്ക് പ്രത്യേക കാർഡുകൾ ഏർപ്പെടുത്തിയിരുന്നെങ്കിലും കേരളത്തിൽ അതില്ലാതെയാകും പദ്ധതി നടപ്പാക്കുക. തമിഴ്നാട്ടിലെ മാതൃകയാണ് ഇതിനായി പരിഗണിക്കുന്നത്.
സൗജന്യയാത്ര നടപ്പാക്കിയാൽ കെ.എസ്.ആർ.ടി.സി.യ്ക്ക് പ്രതിമാസം 90 കോടിയോളം രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നാണ് കണക്ക്. നിലവിൽ ശമ്പളത്തിനും പെൻഷനും സർക്കാർ വൻതുക ചെലവഴിക്കുന്ന സാഹചര്യത്തിൽ ഇന്ധനവില വർധനയും തിരിച്ചടിയാകുന്നുണ്ട്. അതേസമയം സ്ത്രീകൾക്കൊപ്പം കുടുംബാംഗങ്ങളായ പുരുഷന്മാരും കൂടുതൽ യാത്ര ചെയ്യാൻ സാധ്യതയുള്ളതിനാൽ വരുമാനവർധനയ്ക്കും പദ്ധതി വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി. അധികൃതർ.











Leave a Reply