ഔറംഗബാദിലെ റോഡുകളില്‍ ചീറിപ്പായുന്ന കാറുകളും ബൈക്കുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കിടയില്‍ സ്ഥിരമായി കാണാന്‍ കഴിയുന്ന കാഴ്ചയാണ് കുതിപ്പുറത്തുള്ള യൂസഫിന്റെ സവാരി. ഇന്ധനവില താങ്ങാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് യൂസഫ് കുതിരയെ തന്റെ വാഹനമായി തിരഞ്ഞെടുത്തത്.

കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യപിക്കുകയും പെട്രോളിനും ഡീസലിനുമെല്ലാം നിരന്തരം വില കൂടുകയും ചെയ്ത സാഹചര്യത്തിലാണ് യൂസഫ് യാത്ര ചെയ്യാനായി കുതിരയെ വാങ്ങിയത്. വൈ.ബി ചവാന്‍ കോളേജ് ഓഫ് ഫാര്‍മസിയിലെ ലാബ് അസിസ്റ്റന്റാണ് യൂസഫ്. ജിഗര്‍ എന്നാണ് കുതിരയുടെ പേര്.

താമസ സ്ഥലത്ത് നിന്നും ദിവസം 15 15 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഇയാള്‍ ജോലിക്ക് പോയിരുന്നത്. ലോക്ഡൗണ്‍ കാലത്ത് ബൈക്ക് തകരാറിലാകുകയും ഇന്ധനവില വര്‍ധിക്കുകയും ചെയ്തപ്പോഴാണ് കുതിരയെ വാങ്ങാം എന്ന് തോന്നിയത് എന്ന് യൂസഫ് പറയുന്നു.

കോവിഡ് വ്യാപനം മൂന്ന് വര്‍ഷം പിന്നിടുമ്പോളും ജിഗര്‍ എന്ന കുതിരയുടെ പുറത്ത് തന്നെയാണ് യൂസഫ് യാത്ര ചെയ്യുന്നത്. ‘ഖൊഡാവാല’ എന്നാണ് ഇയാളെ ഇപ്പോള്‍ ആളുകള്‍ വിളിക്കുന്നത്. കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന ഇയാളുടെ വീഡിയോ എഎന്‍ഐയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.