ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അകാലത്തിൽ മരണപ്പെട്ട ജോനാഥാൻ ജോജിയ്ക്ക് വിട നൽകി യുകെ. സംസ്കാര ശുശ്രൂഷകൾക്ക് ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ഫെബ്രുവരി 27-ാം തീയതി പനിബാധിച്ച് അപ്രതീക്ഷിതമായി മരണം കവർന്നെടുക്കുകയായിരുന്നു.

കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗം ശമിക്കാതിരുന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ലിവർപൂളിലെ ഹോസ്പിറ്റലിൽ എത്തിയത്. രണ്ടാഴ്‌ചയോളം ലിവർപൂൾ ഹോസ്പിറ്റലിലെ വെൻറിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് ജോനാഥൻ മരണത്തിന് കീഴടങ്ങിയത്. ജീവിതത്തിലേക്ക് തിരികെ വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയാണ് മരണം കടന്നുവന്നത്. മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇടവക വികാരി ഫാ. എൽദോ വർഗീസും മറ്റ് വൈദികരും ശുശ്രൂഷകളിൽ സഹകാർമികത്വം വഹിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് 1 മണിക്ക് മാഞ്ചസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ പൊതുദർശനത്തിനും ദേവാലയത്തിലെ ശുശ്രൂഷകൾക്കും ശേഷം, ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ദേവാലയത്തിന് സമീപമുള്ള ഓവർ ഡെയ്ൽ സെമിത്തേരിയിൽ കബറടക്ക ശുശ്രൂഷയും നടത്തി. ജോനാഥൻെറ പിതാവ് ജോജി പത്തനംതിട്ട സ്വദേശിയാണ്. ഇരുവരും യുകെയിലെത്തിയിട്ട് മൂന്ന് വർഷം പിന്നിടുമ്പോഴാണ് ദുഃഖവാർത്ത കടന്ന് വരുന്നത്.