ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസിലെ ഡൺകിർക്കിന് സമീപം ബോട്ട് മറിഞ്ഞ് 7 വയസ്സുകാരിയായ പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ഇംഗ്ലീഷ് ചാനലിലൂടെ അനധികൃത കുടിയേറ്റത്തിനുള്ള ശ്രമത്തിനിടെയാണ് പെൺകുട്ടിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഡൺകിർക്കിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ മുങ്ങുമ്പോൾ ബോട്ടിൽ 16 കുടിയേറ്റക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

ഇത്രയും യാത്രക്കാരെ വഹിക്കാനുള്ള ശേഷി ബോട്ടിനില്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . മൂന്ന് കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ മാതാപിതാക്കളെ ഡൺകിർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃത കുടിയേറ്റത്തിനായി ഉപയോഗിച്ച കപ്പൽ മോഷ്ടിക്കപ്പെട്ടതാണെന്നാണ് പ്രാഥമിക വിവരങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ അറിയിച്ചിരിക്കുന്നത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് അനധികൃതരുടെ കുടിയേറ്റത്തിന് നേതൃത്വം നൽകിയ നിരവധി പേരെ കസ്റ്റഡിയിൽ എടുത്തതായി ഡൺകിർക്കിലെ പ്രോസിക്യൂട്ടർമാർ പറഞ്ഞതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.


ബോട്ട് അപകടത്തെ തുടർന്ന് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച മൂന്ന് കുടിയേറ്റക്കാർ ബുധനാഴ്ച മരണമടഞ്ഞിരുന്നു. രണ്ട് മാസം പിന്നിടുമ്പോൾ ഈ വർഷം ഇതുവരെ 2000- ത്തിലധികം കുടിയേറ്റക്കാർ യുകെയിൽ എത്തിയതായാണ് ഹോം ഓഫീസിൻ്റെ കണക്കുകൾ ചൂണ്ടി കാണിക്കുന്നത് . 2023 വർഷത്തിൽ 52,530 അനധികൃത കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിലായി യുകെയിൽ എത്തിയതായാണ് കണക്കുകൾ . 2022 നെ അപേക്ഷിച്ച് ഇത് 17 % കൂടുതലാണ്.