സംവിധായകനും നായകനും കാറില്‍ വച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണവുമായി തെലുങ്ക് അഭിനേത്രി രംഗത്ത്. ലഹരി മരുന്ന് കേസില്‍ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെ നിയമക്കുരുക്കിലായതിന് പിന്നാലെയാണ് ടോളിവുഡിനെ ഞെട്ടിച്ച പീഢന ആരോപണവും കേസും.

ഓഗസ്റ്റ് പതിനഞ്ചിനാണ് വിജയവാഡ പാടാമട്ട പോലീസ് സ്‌റ്റേഷനിലെത്തി തുടക്കക്കാരിയായ അഭിനേത്രി പരാതി നല്‍കിയിക്കുന്നത്. സംവിധായകന്‍ ചലപതിയും കന്നഡ-തെലുങ്ക് നടന്‍ ശ്രുജനും ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. ശ്രുജനെ നായകനാക്കി ചലപതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രധാന വേഷമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു താന്‍ ഹൈദരാബാദിലെത്തിയതെന്ന് നടി.ഭീമാവരത്തിലേക്കുള്ള യാത്രക്കിടെ കാറില്‍ വച്ചാണ് ഇരുവരും മോശമായി പെരുമാറുകയും ബലാല്‍സംഗ ശ്രമം നടത്തുകയും ചെയ്തതെന്ന് നടി മാധ്യമങ്ങളെ അറിയിച്ചു.

ഓഗസ്റ്റ് പതിമൂന്നില്‍ ചിത്രീകരണത്തിന് ഭീമാവരത്ത് എത്തണമെന്ന് പറഞ്ഞിരുന്നു. ഹൈദരാബാദില്‍ നിന്ന് ട്രെയിനില്‍ യാത്ര ചെയ്യാനായിരുന്നു ഞാന്‍ ആലോചിച്ചിരുന്നത്. സംവിധായകന്‍ ചലപതിയും ശ്രുജന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കാറില്‍ പുറപ്പെട്ടത്. എന്റെ കാറില്‍ അവരും കയറുകയായിരുന്നു. വിജയവാഡ എത്താനിരിക്കെ രണ്ട് പേരും എന്നോട് മോശമായി പെരുമാറാന്‍ തുടങ്ങി. പ്രതിരോധിച്ചപ്പോള്‍ ഞാന്‍ പുറത്തുചാടാതിരിക്കാന്‍ എന്നെ കാറിന്റെ പിന്‍സീറ്റില്‍ തള്ളിയിട്ടു. അമിതവേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഒരു ലോറിയില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് എനിക്ക് രക്ഷപ്പെടാനായത്. അതിന് ശേഷം അപകടം നടന്ന ലൊക്കേഷന്‍ സുഹൃത്തുക്കള്‍ക്ക് ഫോണില്‍ അയച്ചതിനെ തുടര്‍ന്ന് അവര്‍ എത്തി പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.