ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കൽക്കരി ഉപയോഗം നിയന്ത്രിച്ച് പ്രകൃതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റം വയ്ക്കുവാൻ ശ്രമിക്കുന്നത്. എന്നാൽ ഇത്തരമൊരു നടപടിയുടെ പ്രായോഗികത പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അത്തരം ഒരു സാഹചര്യമാണ് ഇപ്പോൾ ഇലക്ട്രിക് കാറുകൾക്കുമുള്ളത്. തന്റെ കാർ ഉപയോഗിക്കുന്നില്ലെങ്കിൽ പോലും, കാർ മൂലം പണം ചെലവാകുന്നുണ്ടെന്നാണ് ഒരു ഉടമ പറഞ്ഞത്. ഇതേ അനുഭവമാണ് മറ്റു പലർക്കും പറയാനുമുള്ളത്. ഈ വർഷമാദ്യം ഉണ്ടായ ഒരു അപകടത്തെ തുടർന്ന് തന്റെ ജാഗ്വാർ ഇലക്ട്രിക് കാർ റിപ്പയർ ചെയ്യുവാനായി നൽകേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. അതിനു പകരമായി അദ്ദേഹത്തിന് ഉപയോഗിക്കുവാൻ ഒരു ഫോർഡ് ഫീസ്റ്റാ കാർ ലഭിച്ചു. എന്നാൽ ഇപ്പോൾ ലഭിച്ച ഫോര്‍ഡ് ഫിസ്റ്റയില്‍ ഇന്ധനം നിറയ്ക്കാന്‍ പണം മുടക്കുന്നതിനൊപ്പം തന്നെ, ഇലക്ട്രിക് കാറിന്റെ ലീസ് തുകയും നല്‍കേണ്ട സാഹചര്യത്തിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു.

കാർ റിപ്പയർ കഴിഞ്ഞ് എപ്പോൾ തിരികെ ലഭിക്കുമെന്നതിനെ സംബന്ധിച്ച് യാതൊരുവിധ അറിയിപ്പും നൽകാനാവില്ല എന്ന വിവരമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സാലറി സാക്രിഫൈസ് ഡീല്‍ ഉപയോചിച്ച് ടസ്‌കര്‍ എന്ന കമ്പനിയില്‍ നിന്നും ഈ ഇലക്ട്രിക് കാര്‍ ലീസിന് എടുക്കുകയായിരുന്നു ഇദ്ദേഹം. അപകടത്തെ തുടര്‍ന്ന് റിപ്പയർ ചെയ്യുവാനായി കൊണ്ടുപോയ കാര്‍ ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇപ്പോള്‍ തന്നെ അഞ്ചു മാസമായി താൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


തന്റെ അവസ്ഥ വിശദീകരിച്ച അദ്ദേഹം ഗാർഡിയൻ പത്രത്തിന് മെയിൽ അയച്ചതിനെ തുടർന്നാണ് പത്രം നടത്തിയ ഇലക്ട്രിക് കാർ ഉടമകളുടെ ബുദ്ധിമുട്ടുകൾ വെളിപ്പെടുന്നത്. വളരെ ചെറിയ റിപ്പയറുകൾക്ക് നൽകുന്ന കാറുകൾ പോലും മാസങ്ങൾ കഴിഞ്ഞാണ് തിരികെ ലഭിക്കുന്നത്. ഇലക്ട്രിക് കാറിന്റെ പല പാര്‍ട്ട്സുകള്‍ക്കും ആഗോളാടിസ്ഥാനത്തില്‍ തന്നെ ക്ഷാമം അനുഭവപ്പെടുന്നതിനാലാണിത്. പാര്‍ട്ട്സുകള്‍ ലഭ്യമാകാത്തത് പല ഗ്യാരേജുകളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാര്‍ട്ട്സുകള്‍ ലഭിക്കാതെ പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പല സ്വകാര്യ ഗ്യാരേജുകളും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഈ പ്രതിസന്ധി രൂക്ഷമാകുന്നതല്ലാതെ, ഇത് എപ്പോൾ പരിഹരിക്കപ്പെടും എന്നത് സംബന്ധിച്ച് യാതൊരു ധാരണയും ആർക്കും തന്നെയില്ല.