പറക്കുംതളിക രഹസ്യ താവളത്തിലേക്ക് പോകുന്ന വിഡിയോ പുറത്തുവിട്ട് അന്യഗ്രഹ ജീവികള്‍ നേരത്തെ തന്നെ ഭൂമിയിലുണ്ടെന്ന അവകാശവാദവുമായി ബ്ലോഗര്‍. കാനഡയില്‍ നിന്നു ചിത്രീകരിച്ച ആകാശത്തു കാണപ്പെട്ട ഡിസ്‌ക് രൂപത്തിലുള്ള വസ്തുവിന്റെ വിഡിയോയാണ് പുതിയ അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനം. അന്യഗ്രഹ ജീവികളെ തേടുന്നതില്‍ കുപ്രസിദ്ധനായ സ്‌കോട്ട് സി വാറിംങ് എന്ന ബ്ലോഗറാണ് പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍.

ഒക്ടോബര്‍ 24ന് കാനഡയില്‍ വച്ചാണ് വിവാദ വിഡിയോ ചിത്രീകരിച്ചത്. വിദൂരതയില്‍ ആകാശത്ത് കാണപ്പെടുന്ന ഡിസ്‌ക് രൂപത്തിലുള്ള വസ്തുവിന്റെ ദൃശ്യമാണിത്. ഭൂമിയിലേക്ക് പതിയെ ഈ വസ്തു താഴ്ന്നിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. വിഡിയോ എടുത്തയാള്‍ ദൃശ്യം യൂട്യൂബിലൂടെയാണ് പബ്ലിഷ് ചെയ്തത്. ‘ഞായറാഴ്ച്ച രാവിലെ 11.18ന് ഞാനെടുത്ത വിഡിയോയാണിത്. എന്താണിതെന്ന് യാതൊരു നിശ്ചയവുമില്ല’ എന്നായിരുന്നു വിഡിയോയുടെ വിവരണമായി വെന്‍ സാഞ്ചെ എന്നയാള്‍ നല്‍കിയിരുന്നത്.

ഹെലിക്കോപ്റ്ററിനേക്കാളും വലിയ വസ്തുവിനെയാണ് കണ്ടതെന്ന് വിഡിയോ ചിത്രീകരിച്ച സാഞ്ചെ പറഞ്ഞുവെന്നാണ് വാറിംങ് വിശദീകരിക്കുന്നത്. തെക്കു കിഴക്കന്‍ ഭാഗത്തെ ആകാശത്ത് കണ്ടതിനാലും സമയം ഉച്ചയായതിനാലും അത് ചന്ദ്രനാവാന്‍ സാധ്യതയില്ല. ഇതുവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത എന്തോ ഒന്നാണെന്നു പറയുന്ന വാറിംങ് അത് അന്യഗ്രഹ ജീവികള്‍ ഭൂമിയിലെ രഹസ്യ കേന്ദ്രത്തിലേക്ക് പറക്കും തളികയില്‍ വന്നിറങ്ങുന്ന ദൃശ്യമാകാമെന്നും കടത്തി പറയുന്നുണ്ട്.

‘ജനവാസം തീരെ കുറഞ്ഞ കാനഡയിലെ പ്രദേശത്തു നിന്നാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അന്യഗ്രഹ ജീവികള്‍ക്ക് ഭൂമിക്കടിയില്‍ താവളം പണിയണമെന്നുണ്ടെങ്കില്‍ അതിന് പറ്റിയ സ്ഥലമാണിത്. ഇത്തരം അസ്വാഭാവിക ചലനങ്ങള്‍ ഈ പ്രദേശത്ത് എവിടെയെങ്കിലും കാണുകയും വിഡിയോ എടുക്കുകയും ചെയ്താല്‍ പോലും ആ സ്ഥലം വീണ്ടും തിരിച്ചറിയുക എളുപ്പമല്ല. വൃത്താകൃതിയിലോ ദീര്‍ഘവൃത്താകൃതിയിലോ ഉള്ള വസ്തുവായിരുന്നു ആകാശത്ത് പ്രത്യക്ഷപ്പെട്ടത്.

ഏതാണ്ട് 30-60 മീറ്റര്‍ അകലത്തിലായിരുന്നു അത്. അവിടെ ഭൂമിയില്‍ വന്‍ വിള്ളലുകള്‍ കാണപ്പെടാന്‍ പോലും സാധ്യതയുണ്ട്’ എന്നും സ്‌കോട്ട് സി വാറിംങ് പറയുന്നു. ഈ വിഡിയോ അന്യഗ്രഹജീവികള്‍ ഉണ്ടെന്നും അവ ഭൂമിയില്‍ നേരത്തേ വന്നു പോയിരുന്നുവെന്നതിനും തെളിവാണെന്നാണ് വാറിംങിനെ പോലെ അന്യഗ്രഹജീവികള്‍ക്ക് വേണ്ടി വാദിക്കുന്നവരുടെ വാദം.