ന്യൂസ് ഡെസ്ക് മലയാളം യുകെ

ജീവിതത്തിൽ പ്രയാസങ്ങളോടും പ്രതിസന്ധികളോടും പട പൊരുതി ജീവിത വിജയം നേടിയതിന്റെ നേർചിത്രങ്ങൾ നമുക്കുചുറ്റും ഒട്ടേറെയുണ്ട്. എന്നാൽ ജനിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ തന്നെ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട സയാമീസ് ഇരട്ടകളായ സോഹ്‌നയും മോഹനയും നേരിട്ടത് സമാനതകളില്ലാത്ത ദുരിത ജീവിതമായിരുന്നു. രണ്ട് ജോഡി കൈകളും രണ്ടു ഹൃദയങ്ങളും ആയി ആണ് ഇവർ പിറന്നുവീണത്. 2003 ജൂണിൽ ന്യൂഡൽഹിയിലെ സുചേത കൃപ്ലാനി ഹോസ്പിറ്റലിൽ ജനിച്ച ഇവരെ വേർപ്പെടുത്തുന്നത് ജീവന് തന്നെ ഭീഷണിയായേക്കാമെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത് .

രണ്ട് തലകളും രണ്ട് ഹൃദയങ്ങളുമുണ്ടെങ്കിലും പ്രതികൂല സാഹചര്യങ്ങളോട് അവർ ഒരു മനസ്സോടെ പടപൊരുതിയാണ് ജീവിത വിജയം കൈവരിച്ചിരിക്കുന്നത് . പത്തൊമ്പതാം വയസ്സിൽ ഇവർക്ക് തങ്ങളുടെ സ്വപ്ന ജോലി ലഭിച്ചിരിക്കുകയാണ് . പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ് കമ്പനി സപ്ലൈ കൺട്രോൾ റൂമിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ മേൽനോട്ടം വഹിക്കാനുള്ള ജോലിയാണ് സോഹ്‌നയ്ക്കും മോഹന സിങ്ങിനും ലഭിച്ചിരിക്കുന്നത്. ഈ ജോലിക്ക് ഇവർക്ക് രണ്ട് ശമ്പളമാണ് . ഓരോരുത്തർക്കും പ്രതിമാസം 10,000 രൂപയാണ് ശമ്പളം. ചെറുപ്പത്തിൽതന്നെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നന്നാക്കുന്നതിൽ അഭിരുചി ഉണ്ടായിരുന്ന ഇവർ ഇലക്ട്രിക്കൽ പഠനത്തിൽ ഡിപ്ലോമ നേടിയിരുന്നു. മാതാപിതാക്കൾ ഉപേക്ഷിച്ച സഹോദരങ്ങൾക്ക് പിംഗൽവാര ചാരിറ്റബിൾ സൊസൈറ്റിയാണ് ആശ്രയമായത് . ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചിലവ് വഹിക്കാമെന്ന് ജില്ലാ റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചിട്ടുണ്ട്.