ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- യുകെ ബോർഡറുകൾ പൂർണ്ണമായിഡിജിറ്റലൈസ് ചെയ്യുവാനുള്ള തീരുമാനം ഗവൺമെന്റ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ആയിരിക്കും ഈ തീരുമാനം ജനങ്ങളിലെത്തിക്കുക. ബ്രിട്ടന്റെ കുടിയേറ്റ നിയമങ്ങളിൽ വൻ അഴിച്ചുപണിയാണ് ഈ നിയമത്തോടെ ഉണ്ടാവുക എന്നാണ് ഗവൺമെന്റ് വ്യക്തമാക്കുന്നത്. ബ്രിട്ടനിലേയ്ക്കും, രാജ്യത്ത് നിന്ന് പുറത്തേക്കും എത്ര ആളുകൾ യാത്ര ചെയ്യുന്നു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭിക്കുവാനാണ് ഈ നീക്കം. ഇതുവരെയും യുകെ ഗവൺമെന്റിന് ഇത്തരത്തിൽ ഒരു സംവിധാനം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ രാജ്യത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന ആളുകളുടെ കൃത്യമായ എണ്ണം ഗവൺമെന്റിന് ലഭിച്ചിരുന്നില്ല.


2025 ഓടെ മാത്രമായിരിക്കും ഈ നിയമം പൂർണ ഗതിയിൽ രാജ്യത്ത് നടപ്പിലാക്കാൻ സാധിക്കുക. ഇതിലൂടെ കുറ്റവാളികളും മറ്റും രാജ്യത്തേക്ക് കടന്നുവരുന്നത് ഒഴിവാക്കുവാൻ സാധിക്കും. ഈ നിയമം നടപ്പിലാക്കുന്നതോടെ, വിസയും ഇമിഗ്രേഷൻ സ്റ്റാറ്റസും ഇല്ലാതെ രാജ്യത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷന് അപ്ലൈ ചെയ്യേണ്ടത് നിർബന്ധമാക്കപ്പെടുകയാണ്. രാജ്യത്തിന്റെ സുരക്ഷാ വർധിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു നിയമം നടപ്പിലാക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ആളുകൾ രാജ്യത്തേക്ക് കടക്കാതിരിക്കാൻ തടയിടുവാൻ ഈ ഡിജിറ്റൽ കൊണ്ട് സംവിധാനം ഉപകാരപ്പെടും. രാജ്യത്തെ ജനങ്ങളുടെ ആത്മവിശ്വാസവും സുരക്ഷിതബോധവും വർദ്ധിപ്പിക്കുന്നതിനും ഈ സംവിധാനം സഹായകമാകുമെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ഇതോടൊപ്പം തന്നെ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഏകദേശം 140 വിദേശ ക്രിമിനലുകളെയാണ് രാജ്യത്തുനിന്ന് ഒഴിവാക്കിയത് എന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്ത് സുരക്ഷയും സമാധാനവും നടപ്പിലാക്കാനാണ് ഗവൺമെന്റ് ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നും അവർ വ്യക്തമാക്കി.