ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അവശേഷിക്കുന്ന പദവികളിൽ നിന്ന് ഹാരിയെയും മേഗനെയും ഒഴിവാക്കിയതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പൊതുജനസേവന ജീവിതവുമായി ബന്ധപ്പെട്ടു വരുന്ന ഉത്തരവാദിത്തങ്ങളും ചുമതലകളും ദമ്പതികൾ തുടരില്ലെന്ന് രാജ്ഞി സ്ഥിരീകരിച്ചു. സേവനം സാർവത്രികമാണെന്നും പ്രതിനിധീകരിക്കുന്ന സംഘടനകളെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ദമ്പതികൾ അറിയിച്ചു. സ്ഥിരീകരണം അർത്ഥമാക്കുന്നത് ഹാരി രാജകുമാരനും മേഗനും അവരുടെ ഓണററി സൈനിക നിയമനങ്ങളും രാജകീയ രക്ഷാകർതൃത്വങ്ങളും തിരികെ നൽകുമെന്നാണ്. ഹാരിയും ഭാര്യയും രാജകുടുംബത്തിലേയ്ക്ക് മടങ്ങിവരില്ലെന്ന് രാജ്ഞിയോട് സ്ഥിരീകരിച്ചു കഴിഞ്ഞു. ” അവരുടെ തീരുമാനത്തിൽ എല്ലാവരും ദുഖിതരാണെങ്കിലും കൊട്ടാരത്തിലെ പ്രിയപ്പെട്ട അംഗങ്ങളായി അവർ ഇപ്പോഴും തുടരുന്നു. ” ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു.

“കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അവർ നടത്തിയ പ്രവർത്തനങ്ങൾക്ക് തെളിവായി, ഹാരിയും മേഗനും യുകെയിലും ലോകമെമ്പാടുമുള്ള തങ്ങളുടെ സേവനത്തിന് പ്രതിജ്ഞാബദ്ധരാണ്. മാത്രമല്ല അവർ സംഘടനകൾക്ക് നിരന്തരമായ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. നമുക്കെല്ലാവർക്കും സേവന ജീവിതം നയിക്കാൻ കഴിയും. സേവനം സാർവത്രികമാണ്.” ഹാരിയുടെയും മേഗന്റെയും വക്താവ് അറിയിച്ചു. രാജകുടുംബത്തിൽ നിന്നുള്ള പടിയിറക്കം ഹാരിയുടെയും മേഗന്റെയും തീരുമാനമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആഴ്ചകളോളം ചർച്ചകൾ നടത്തിയിട്ടും, ഈ വിഷയത്തിൽ ഒരു സംയുക്ത പ്രസ്താവന പോലും അംഗീകരിക്കാൻ കഴിയാത്തവിധം ബന്ധങ്ങൾ ശിഥിലമായിരിക്കുകയാണ്.

ഫിലിപ്പ് രാജകുമാരൻ ആശുപത്രിയിലായിരിക്കെ, ഇന്നലത്തെ പ്രസ്താവന അദ്ദേഹത്തോടുള്ള അനാദരവാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷമാണ് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കലും രാജകീയ പദവികൾ ഉപേക്ഷിച്ച് കാനഡയിലേക്ക് മാറിയത്. കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ താൻ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് അന്ന് രാജ്ഞി അറിയിച്ചിരുന്നു.