യുഎഇയില്‍ കനത്ത മഴ തുടരുന്നു. ദേശീയ കാലാവസ്ഥ കേന്ദ്രം നല്‍കുന്ന വിവരമനുസരിച്ച് വരും മണിക്കൂറുകളിലും മഴ സാധ്യതയുണ്ട്. അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫുജൈറയിലും റാസ് അല്‍ ഖൈമയിലും കനത്ത മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. റാസ് അല്‍ ഖൈമയില്‍ രാവിലെ മുതല്‍ മഴ പെയ്യുന്നുണ്ടെന്നാണ് വിവരം. 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതിയിലുള്ള കാറ്റിനും സാധ്യതയുണ്ട്.

യുഎഇയുടെ പല മേഖലകളിലും അപ്രതീക്ഷിത വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ളവര്‍ക്ക് വര്‍ക്ക് അറ്റ് ഹോം അനുവദിച്ചിട്ടുണ്ട്.

പ്രതിരോധ വിഭാഗം, പൊലീസ്, സുരക്ഷാ ഏജന്‍സികള്‍ തുടങ്ങി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് ബാധകമല്ല. ഫുജൈറയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടന്നവരെ യുഎഇ സൈന്യം രക്ഷപ്പെടുത്തി.

ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തന സംഘങ്ങളെ വിന്യസിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിച്ചു.