വെത്യസ്ത പ്രമേയവുമായി എത്തി കയ്യടി നേടുകയാണ് കോൾ ബോയ്സ് എന്ന ഹൃസ്വ ചിത്രം. പ്രമേയത്തിന്റെ പുതുമ തന്നെയാണ് ഈ ഹൃസ്വ ചിത്രത്തെ സൂപ്പർ ഹിറ്റാക്കി മാറ്റുന്നത്. ഇതിനോടകം അഞ്ചു ലക്ഷത്തിനടുത്തു കാഴ്ചക്കാരെ യൂട്യൂബിൽ നിന്നും നേടിയ ഈ ഹൃസ്വ ചിത്രം ടീം ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഈ കഴിഞ്ഞ മാർച്ച് അവസാനത്തോടെ റിലീസ് ചെയ്ത കോൾ ബോയ്സ് പറയുന്നത് വിദേശങ്ങളിൽ നിലവിലുള്ള മേൽ എസ്‌കോർട്ട് അഥവാ പുരുഷ്യ വേശ്യ എന്ന സംഭവം കേരളത്തിൽ വരുന്ന ഒരു കഥയാണ്.

തൃശൂർ താമസിക്കുന്ന പ്രിൻസ്, കൃഷ്ണകുമാർ എന്നിവരുടെ ജീവിതത്തിലേക്ക് തങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഒരു പിമ്പ് കടന്നു വരുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം കാണിച്ചു തരുന്നത്. പി പദ്മരാജൻ ഒരുക്കിയ ക്ലാസിക് മോഹൻലാൽ ചിത്രമായ തൂവാനത്തുമ്പികളുടെ ചില റെഫെറെൻസുകളും ഈ ഹൃസ്വ ചിത്രത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാനമാണ്.

ജൈസൺ ഔസേപ് കഥ, തിരക്കഥ എന്നിവയെഴുതി സംവിധാനം ചെയ്ത ഈ ഹൃസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് അദ്ദേഹവും ഭവിൻ മേക്കുന്നതും ചേർന്നാണ്. ജിതിൻ വി രാജ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് നിഷാദ് ഹാസനും പശ്ചാത്തല സംഗീതമൊരുക്കിയത് വിനീഷ് മണിയുമാണ്. ജൈസൺ ഔസേപ്, ഭവിൻ മേക്കുന്നത്, റാഫി സരിക, ധന്യ നാഥ്, പ്രവീൺ ഫ്രാൻസിസ് എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഹൃസ്വ ചിത്രം സാങ്കേതികപരമായും അഭിനേതാക്കളുടെ പ്രകടനം കൊണ്ട് കൂടിയും മികച്ചു നിൽക്കുന്ന ഒരനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.