ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ‘ഹോളി ഗ്രെയ്ൽ’ പരിശോധന വിജയിച്ചാൽ യുകെയിൽ പത്തിലൊന്ന് ക്യാൻസർ മരണത്തെ തടയാനാകുമെന്ന് റിപ്പോർട്ടുകൾ. രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുമ്പ് 50 ലധികം തരം ക്യാൻസറുകൾ കണ്ടെത്തുന്നത് ലക്ഷ്യമിട്ടുള്ള പരിശോധനയുടെ ലോകത്തിലെ തന്നെ ആദ്യ പരീക്ഷണമാണ് ഇപ്പോൾ ഹെൽത്ത് സർവീസ് നടത്തുന്നത്. ഇതുവരെ ഫലങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ഇതിന് ‘വലിയ’ സാധ്യതയുണ്ടെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ‘ഹോളി ഗ്രെയ്ൽ’ പരിശോധനയ്ക്ക് ഏകദേശം 10 ശതമാനം കാൻസർ മരണങ്ങൾ തടയാൻ കഴിയുമെന്നാണ് വിദഗ്ദർ പറയുന്നത്. യുകെയിൽ പ്രതിവർഷം 167,000 പേർക്കും, ഒരു ദിവസം ഏകദേശം 460 പേർക്കും രോ​ഗം തടയാൻ കഴിയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മുന്നേറ്റത്തിന് പ്രതിവർഷം 16,000 പേരുടെ ജീവൻ രക്ഷിക്കാനാകും.

ട്രയലിൽ പങ്കെടുക്കുന്ന നൂറുകണക്കിനാളുകളെ പരിശോധനയുടെ ഫലമായി ഒരു സ്കാൻ അല്ലെങ്കിൽ കൊളോനോസ്കോപ്പിക്കായി ഇതിനകം റഫർ ചെയ്യുന്നുണ്ട്. റഫർ ചെയ്തവരിൽ പകുതിയോളം പേർക്കും ക്യാൻസർ വരാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. പരീക്ഷണം വിജയകരമാണെന്ന് തെളിയുകയാണെങ്കിൽ, 2024-ൽ തന്നെ ഒരു ദശലക്ഷത്തിലധികം ആളുകളിലേക്ക് പരീക്ഷണം വ്യാപിപ്പിക്കും. യുകെയിലുടനീളം ഈ പരിശോധന ലഭ്യമാക്കുകയും, 50-നും 79-നും ഇടയിൽ പ്രായമുള്ള 18 ദശലക്ഷം മുതിർന്നവർക്ക് വാഗ്ദാനം ചെയ്യും.

കോവിഡിന് ശേഷമുള്ള ക്യാൻസർ റഫറലുകളിൽ ഈ മാസം ചോർന്ന ഡാറ്റ കാണിക്കുന്നത് അർബുദമാണെന്ന് സംശയിക്കപ്പെടുന്ന 10,000-ത്തിലധികം ആളുകൾ ചികിത്സയ്ക്കായി കാത്തിരിക്കുകയാണെന്നാണ്. എന്നാൽ പരീക്ഷണം സാധ്യമാകുമ്പോഴേക്കും ഈ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്നുള്ള ട്രയലിന്റെ മൂന്ന് പ്രധാന അന്വേഷകരിൽ ഒരാളായ പ്രൊഫസർ പീറ്റർ സാസിയേനിയുടെ വാക്കുകൾ ഇങ്ങനെ: ‘കാൻസർ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനുള്ള ഈ രക്തപരിശോധനയുടെ സാധ്യത വളരെ വലുതാണ്. ക്യാൻസർ കണ്ടെത്തുന്ന രീതിയിൽ ഇത് വിപ്ലവം സൃഷ്ടിക്കുന്നു. കാരണം മിക്ക രോഗികളും നിലവിൽ രോഗലക്ഷണങ്ങൾ വികസിച്ചതിന് ശേഷമാണ് രോഗനിർണയം നടത്തുന്നത്.’