‘ഹോം ഫോർ യുക്രൈൻ’ പുനരധിവാസ പദ്ധതിപ്രകാരം ബ്രിട്ടൻ ഇതുവരെ വിസനൽകിയത് 2700 യുക്രൈൻ പൗരന്മാർക്ക്. ബ്രിട്ടനിലുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ സഹാനുഭൂതരായ മറ്റുള്ളവരോ അഭയസ്ഥാനം നൽകാമെന്നേറ്റ 2700 പേർക്കാണ് ഈ പദ്ധതിപ്രകാരം വിസഅനുവദിച്ചത്. ഇതുവരെ ലഭിച്ച 28,300 അപേക്ഷകളിൽ നിന്നാണ് 15 ദിവസത്തിനകം പത്തുശതമാനം പേർക്ക് മറ്റ് അന്വേഷണങ്ങൾ പൂർത്തിയാക്കി വിസഅനുവദിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് ഈ പദ്ധതിപ്രകാരം വിസഅനുവദിക്കും.

ഇതുവരെ നാൽപത് ലക്ഷത്തിലധികം യുക്രൈൻ പൗരന്മാർ യുദ്ധക്കെടുതിയിൽനിന്നും രക്ഷപ്പെടാൻ നാടുവിട്ട് വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്തുകഴിഞ്ഞു. ഇതിൽ പലരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ബ്രിട്ടനിലുണ്ട്. ഇത്തരക്കാർക്ക് അഭയം ഒരുക്കുക എന്നതാണ് സർക്കാർ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ ഒരു ബന്ധവുമില്ലാത്തവർക്കും മാനുഷിക പരിഗണനയുടെ പേരിൽ അഭയം ഒരുക്കുന്ന കാരുണ്യ പദ്ധതിയായി ഹോം ഫോർ യുക്രൈൻ മാറുന്നുണ്ട്.

അഭയാർഥി വീസയ്ക്കുള്ള അപേക്ഷാഫോമുകൾ ദൈർഘ്യമേറിയതാണെന്ന് തുറന്നു സമ്മതിക്കുന്ന മന്ത്രി ലോർഡ് ഹാരിങ്ടൺ നടപടിക്രമങ്ങൾ ലഘൂകരിക്കാനും കൂടുതൽ വീസകൾ നൽകാൻ നടപടിയുണ്ടാകുമെന്നും ഉറപ്പു നൽകുന്നുണ്ട്. എന്നാൽ തുടക്കം മുതലേ ഒട്ടേറ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന പദ്ധതിയായതിനാൽ കരുതലോടെയാണ് ഹോം ഓഫിസിന്റെ നടപടികൾ. അഭയാർഥികളുടെ മറവിൽ ഭീകരരോ മറ്റ് ഉദ്ദേശങ്ങളുള്ളവരോ കടന്നുവരാതിരിക്കാനുള്ള മുൻകരുതലാണ് ദീർഘമായ നടപടികളിലൂടെ സർക്കാർ ഉറപ്പുവരുത്തുന്നത്.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ചിതറിച്ച യുക്രൈനിൽനിന്നും അഭയാർഥികളായി എത്തുന്നവർക്ക് വാസസ്ഥലം ഒരുക്കാൻ വ്യക്തികൾക്കും സാമൂഹിക സംഘടനകൾക്കും ചാരിറ്റികൾക്കും മതസ്ഥാപനങ്ങൾക്കും അവസരം നൽകുന്ന പദ്ധതിയാണ് ഹോം ഫോർ യുക്രൈൻ. .

ഓരോ അഭയാർഥിക്കും വാസസ്ഥലം ഒരുക്കുന്ന കുടുംബത്തിന് മാസം 350 പൗണ്ട് വീതം സർക്കാർ നൽകും. ടാക്സ്ഫ്രീ ആയാകും ഈ തുക നൽകുക. അഭയാർഥികൾക്ക് ഭക്ഷണത്തിനും മറ്റു ചെലവുകൾക്കുമുള്ള പണം സർക്കാർ അവർക്ക് നേരിട്ടും നൽകും. താമസസ്ഥലത്തിനൊപ്പം അതുകൂടി നൽകാൻ താൽപര്യമുള്ളവർക്ക് അതിനും അവസരമുണ്ട്. ഹൗസിംങ് ആൻഡ് കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കിൾ ഗോവാണ് രണ്ടാഴ്ച മുമ്പ് യുക്രൈൻ അഭയാർഥികൾക്കായുള്ള ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

വാടകയില്ലാതെ അഭയാർഥികളെ സ്വന്തം വീട്ടിലെ മുറിയിലോ മറ്റേതെങ്കിലും പ്രോപ്പർട്ടിയിലോ താമസിപ്പിക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ വെബ്സൈറ്റിലൂടെ സമ്മതം അറിയിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നേരിട്ട് അറിയാവുന്ന യുക്രൈനിയൻ പൗരന്മാരെ സ്പോൺസർ ചെയ്യാനായിരുന്നു ആദ്യ അവസരം. ഭാവിയിൽ ബ്രിട്ടനുമായി യാതൊരു ബന്ധവുമില്ലാത്തവരെയും സ്പോൺസർ ചെയ്യാൻ പദ്ധതിയിൽ അവസരം നൽകും.