അപകടങ്ങളായാലും പ്രകൃതിദുരന്തങ്ങളായാലും ആഘോഷങ്ങളായാലും വിവാദങ്ങളായാലും ജോലിക്കിടെ അവര്‍ മറ്റൊന്നിലും ഇടപെടാന്‍ പാടില്ലെന്നൊരു ‘ചിന്ത’ ഇതുവരെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അപകടത്തില്‍പ്പെട്ട് കിടക്കുന്നയാളെ രക്ഷിക്കാനല്ല മറിച്ച് അതേ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനേ അവര്‍ ശ്രമിക്കൂ. എന്നാല്‍ കാലം മാറി. മാധ്യമപ്രവര്‍ത്തനത്തിന്റെ രീതികളും മാറി വരുന്നു. ലൈവ് റിപ്പോര്‍ട്ടിംഗിനോ അവതരണത്തിനോ ഇടയില്‍ സഹായിക്കേണ്ടവരെ സഹായിക്കണമെന്ന നിലപാടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വന്നുതുടങ്ങി. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. വെള്ളത്തിലേക്ക് താഴ്ന്ന ലോറിയിലെ ഡ്രൈവറെ രക്ഷപ്പെടുത്താന്‍ തത്സമയ സംപ്രേഷണത്തിനിടെ റിപ്പോര്‍ട്ടറും ക്യാമറാമാനും ഇടപെട്ടതാണ് ഏറെ പ്രശംസയ്ക്ക് വഴിമാറിയത്. സംഭവം നടന്നത് ഹൂസ്റ്റണിലാണ്.

ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ പേമാരിയില്‍ 10 അടി വെളളത്തില്‍ മുങ്ങിപ്പോയ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടത് റിപ്പോര്‍ട്ടറുടെ സമയോചിതമായ ഇടപെടലിലൂടെയാണ്.
വെള്ളത്തില്‍ മുങ്ങിയ ലോറി ഡ്രൈവറുടെ ദുരിതാവസ്ഥ തത്സമയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു കെഎച്ച്ഒയു 11 ന്യൂസിന്റെ റിപ്പോര്‍ട്ടറും കാമറാമാനുമായ ബ്രാന്‍ഡി സ്മിത്ത് എന്ന റിപ്പോര്‍ട്ടറും കാമറാമാന്‍ മരിയോ സാന്‍ഡോവലും. തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടുമായി റോഡ്മാര്‍ഗ്ഗം പോവുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെടുന്നത്. പൊടുന്നനെ ലൈവിലാണ് താനെന്ന കാര്യം മാറ്റി നിര്‍ത്തി മൈക്കുമേന്തി രക്ഷാ പ്രവര്‍ത്തക വാഹനത്തിന്റടുത്തേക്ക് ഓടുകയായിരുന്നു സ്മിത്ത്. കാമറാമാനും പുറകെ ഓടി.

പാലത്തിന് താഴെ ലോറി ഡ്രൈവര്‍ 10 അടി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് സ്മിത്ത് അവരെ അറിയിച്ചു. ലോറി ഡ്രൈവറെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം ചാനലും ലൈവായി നല്‍കി. ഇതേത്തുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ ലോറി ഡ്രൈവറെ രക്ഷിക്കുന്നത്.

അടുത്തിടെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പിലെ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ കുട്ടികളെ വാരിയെടുത്തോടുന്ന ഫോട്ടോഗഗ്രാഫറുടെ ചിത്രവും ശ്രദ്ധേയമായിരുന്നു.അബ്ദല്‍ ഖാദര്‍ ഹബാക്ക് എന്ന സിറിയന്‍ ഫോട്ടോഗ്രാഫറാണ് വെറും കാഴ്ച്ചക്കാരനായി നില്‍ക്കാതെ തന്റെ കാമറ മാറ്റിവെച്ച് ആംബുലന്‍സ് ലക്ഷ്യമാക്കി കുഞ്ഞുങ്ങളെയും വാരിയെടുത്ത് ഓടിയത്.