ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓൺലൈൻ ചതിക്കുഴികളിൽ വീഴാതെ കുട്ടികളെ സൂക്ഷിക്കാൻ എന്നും മാതാപിതാക്കൾ കഷ്ടപ്പെടാറുണ്ട്. ഇതിൽ നിന്നും കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നുള്ളതും അവരുടെ മുൻപിൽ എന്നും ചോദ്യ ചിഹ്നമായി തുടരുന്ന ഒന്നാണ്. 16 കാരിയായ ബ്രിയാന ഗെയുടെ കൊലപതകത്തിന് പിന്നാലെ ഇതിൻെറ പ്രാധാന്യം വർദ്ധിച്ച് വരികയാണ്. 15 വയസ്സുള്ളപ്പോൾ ബ്രിയാനയെ കൊലപ്പെടുത്തിയ സ്കാർലറ്റ് ജെൻകിൻസണും എഡ്ഡി റാറ്റ്ക്ലിഫും ആണ് മെസേജിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്‌തത്‌. ഡാർക്ക് വെബിൽ അക്രമത്തിൻ്റെയും പീഡനത്തിൻ്റെയും വീഡിയോകൾ ജെങ്കിൻസൺ കണ്ടിരുന്നു.

കുട്ടികൾക്ക് അനുയോജ്യമല്ലാത്ത കാര്യങ്ങൾ ഓൺലൈനിൽ ആക്സസ് ചെയ്യുന്നതിൽ സർക്കാർ വിലക്ക് കൊണ്ടുവരണമെന്ന് ബ്രിയാനയുടെ അമ്മ എസ്തർ പറയുന്നു. ഈ ഒരു സാഹചര്യത്തിൽ കുട്ടികളുടെ ഡിജിറ്റൽ ജീവിതം സുരക്ഷിതമാക്കാൻ മാതാപിതാക്കൾക്ക് എന്ത് നടപടികൾ സ്വീകരിക്കാൻ കഴിയും?

കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ ഓഫ്കോം നടത്തിയ ഗവേഷണത്തിൽ എട്ട് മുതൽ പതിനേഴ് വയസ്സു വരെ പ്രായമുള്ള കുട്ടികൾ പ്രതിദിനം രണ്ട് മുതൽ അഞ്ച് മണിക്കൂർ വരെ ഓൺലൈനിൽ ചെലവഴിക്കുന്നതായി കണ്ടെത്തിയിരുന്നു. 12 വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും മൊബൈൽ ഫോണുകൾ ഉണ്ട്. മിക്കവാറും പേർ യൂട്യൂബ് അല്ലെങ്കിൽ ടിക്ക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ വിഡിയോകൾ കാണാറുമുണ്ട്. ചാറ്റ്‌ജിപിടി അല്ലെങ്കിൽ സ്‌നാപ്ചാറ്റിൻ്റെ മൈ എ ഐ പോലുള്ള എ ഐ ടൂളുകൾ തങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഗവേഷണത്തിൽ വിദ്യാർത്ഥികൾ പറയുന്നു. 12 വയസ്സിന് മുകളിലുള്ള പകുതിയോളം കുട്ടികളും ഓൺലൈനിൽ ആയിരിക്കുന്നത് അവരുടെ മാനസികാരോഗ്യത്തിന് നല്ലതാണെന്ന് കരുതുന്നതായും ഗവേഷണത്തിൽ കണ്ടെത്തി.

കുട്ടികൾ ഓൺലൈനിൽ എന്താണ് കാണുന്നത് എന്നതിനെക്കുറിച്ച് ആശങ്കയുള്ള രക്ഷിതാക്കൾക്ക് ചില നടപടികൾ സ്വീകരിക്കാവുന്നതാണ്. യുകെ ആസ്ഥാനമായുള്ള ചില വലിയ ഇൻ്റർനെറ്റ് കമ്പനികൾ സ്ഥാപിച്ച സുരക്ഷാ സംഘടനയായ ഇൻ്റർനെറ്റ് മാറ്റേഴ്‌സ് പറയുന്നതനുസരിച്ച് മാതാപിതാക്കൾ നിയന്ത്രണ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. കുട്ടികൾ അനുയോജ്യമല്ലാത്ത കാര്യങ്ങൾ കാണാനുള്ള സാധ്യത കുറയ്ക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് യൂട്യൂബിൻ്റെ “കിഡ്‌സ്” വേർഷൻ സജ്ജീകരിക്കും. മുതിർന്ന കുട്ടികൾ ആണെങ്കിൽ രക്ഷിതാക്കൾക്ക് അക്കൗണ്ടുകൾ മേൽനോട്ടം വഹിക്കാനാകും. ഇതുവഴി അവർ ഏതൊക്കെ സൈറ്റുകളാണ് സന്ദർശിച്ചതെന്ന് മാതാപിതാക്കൾക്ക് അറിയാൻ സാധിക്കും.