ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇറാൻ സ്വദേശിയായ ചിത്രകാരിയോടൊപ്പം ഫോട്ടോ എടുത്തതിന് പിന്നാലെ വ്യഭിചാരം ആരോപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇറാൻ സർക്കാർ ശിക്ഷ വിധിച്ചു. താരം ഇനി ഇറാൻ സന്ദർശിച്ചാൽ വ്യഭിചാരത്തിന് 99 ചാട്ടവാറടി ശിക്ഷ അനുഭവിക്കേണ്ടിവരും. സെപ്റ്റംബറിൽ അദ്ദേഹം അവിടെ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രത്തിനെതിരെ രാജ്യത്തെ അഭിഭാഷകർ നൽകിയ പരാതിക്ക് പിന്നാലെയാണ് നീക്കമെന്ന് ഇറാനിയൻ മാധ്യമങ്ങൾ പറയുന്നു.

സെപ്റ്റംബറിൽ ഏഷ്യൻ ടീമിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പെർസെപോളിസിനെ നേരിടാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നാസറിനൊപ്പമാണ് റൊണാൾഡോ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ സന്ദർശിച്ചത്. ഇവിടെ വച്ചാണ് അദ്ദേഹം ഇറാനിയൻ ചിത്രകാരിയായ ഫാത്തിമ ഹമീമിയെ കണ്ടുമുട്ടിയത്. 85 ശതമാനവും തളർന്ന ഫാത്തിമയോടൊപ്പം അദ്ദേഹം ഫോട്ടോ എടുക്കുകയായിരുന്നു.

റൊണാൾഡോ ചിത്രകാരിയുടെ കവിളിൽ ചുംബിക്കുകയും തൻെറ ഒപ്പിട്ട ഷർട്ട് നൽകുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഇവർ ഫോട്ടോ എടുക്കുകയായിരുന്നു. ഇതാണ് ഇറാനിയൻ അഭിഭാഷകരെ ചൊടിപ്പിച്ചത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇറാനിയൻ നീതിന്യായ വ്യവസ്ഥ അടുത്ത തവണ താരം ഇറാനിൽ എത്തുമ്പോൾ 99 ചാട്ടയടികൾ വിധിച്ചത്. ഇറാനിയൻ ടീമായ പെർസെപോളിസ്, ഖത്തർ ടീം അൽ-ദുഹൈൽ, തകിക്കിസ്ഥാന്റെ ഇസ്തിക്ലോൾ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് അൽ-നാസർ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കുന്നത്. മത്സരത്തിൻെറ ഈ ഘട്ടത്തിൽ താരം ഇറാനിലേക്ക് മടങ്ങി വരില്ലെങ്കിലും വീണ്ടും ഇറാനിയൻ മണ്ണിൽ കാലുകുത്തേണ്ടിവരുമെന്ന സാധ്യത തള്ളിക്കളയാനാവില്ല.