സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ പ്രതിസന്ധികൾക്കിടയിൽ നട്ടംതിരിഞ്ഞ് പരിചരണക്കാർ. വൃദ്ധ ദമ്പതികളും വികലാംഗരായ കുട്ടികളെ പരിപാലിക്കുന്ന മാതാപിതാക്കളും ലോക്ക്ഡൗൺ സമയത്ത് പൊതുജനങ്ങളേക്കാൾ ഏറെ ഫുഡ്‌ ബാങ്കുകളെ ആശ്രയിക്കേണ്ടിവന്നു എന്ന് റിപ്പോർട്ട്‌. ഷെഫീൽഡ്, ബർമിംഗ്ഹാം സർവകലാശാലകളിൽ നിന്നുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് യുകെയിലെ ഒരു ലക്ഷത്തിലധികം ശമ്പളമില്ലാത്ത പരിചരണക്കാർ പകർച്ചവ്യാധിയുടെ സമയത്ത് ഫുഡ്‌ ബാങ്കുകളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ്. ലോക്ക്ഡൗൺ സമയത്ത് മാതാപിതാക്കളെയും വികലാംഗരായ ബന്ധുക്കളെയും പരിചരിക്കുന്ന ആളുകളുടെ അനുഭവങ്ങൾ ഗവേഷകർ പരിശോധിച്ചു. കൂടാതെ ആളുകൾ വിശന്നിരിക്കുന്ന വീടുകളിൽ ശമ്പളമില്ലാത്ത 229,000 പരിചരണക്കാർ ഉണ്ടെന്ന് കണ്ടെത്തി. പരിചരണക്കാർ, പ്രത്യേകിച്ച് 17 നും 30 നും ഇടയിൽ പ്രായമുള്ളവർ അസഹനീയമായ സമ്മർദ്ദത്തിലായതിന്റെ ആശങ്കാജനകമായ ചിത്രം ഈ കണക്കുകൾ വരച്ചിടുന്നു.

30 കാരിയായ ക്രിസ്റ്റി, അമ്മയോടൊപ്പം വാൾത്താം ആബിയിൽ ആണ് താമസിക്കുന്നത്. കുട്ടിക്കാലം മുതൽ തന്നെ അമ്മയെ പരിപാലിച്ചുവരുന്നു. ലോക്ക്ഡൗൺ സമയത്ത് തങ്ങൾ വിശന്നിരുന്നതായി ക്രിസ്റ്റി വെളിപ്പെടുത്തി. 76 വയസ്സുള്ള അമ്മയെ സംരക്ഷിക്കുന്നതിനിടയിൽ കടകളിൽ പോകുവാൻ കഴിഞ്ഞില്ല. പണം ഇല്ലാത്തതിനാൽ ഓൺലൈൻ ഡെലിവറിയും ലഭിച്ചില്ല. അതിനാൽ തന്നെ ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഫുഡ്‌ ബാങ്കുകളെ ആശ്രയിച്ചു ജീവിക്കേണ്ടിവന്നെന്ന് ക്രിസ്റ്റി തുറഞ്ഞുപറഞ്ഞു. ഫുഡ്‌ ബാങ്കുകളുടെ പ്രാധാന്യം ആളുകൾക്ക് മനസ്സിലാകുന്നില്ല എന്ന് അവൾ പറഞ്ഞു. മുഴുവൻ സമയ കെയറർ എന്ന നിലയിൽ ആഴ്ചയിൽ 67 ഡോളർ വീതമുള്ള ഒരു കെയർ അലവൻസ് അവൾക്ക് ലഭിക്കുന്നുണ്ട്. കൂടാതെ കെയേഴ്സ് യുകെ ചാരിറ്റി ഒരു വർദ്ധനവിന് ശ്രമിക്കുന്നു. എങ്കിലും മറ്റു ചിലവുകൾക്കും ഈ പണമാണ് ഉപയോഗിക്കുന്നത്. മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ ക്രിസ്റ്റി വീടിന് പുറത്തു പോയിട്ടില്ല.

“ഈ പകർച്ചവ്യാധിയുടെ സമയത്ത് ഭൂരിഭാഗം പരിചരണക്കാരും തങ്ങളുടെ ബന്ധുക്കൾക്ക് കൂടുതൽ പരിചരണം നൽകുകയും അതിനായി കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുമ്പോൾ, അവർക്ക് എന്തെങ്കിലും സഹായം ലഭിക്കുന്നുണ്ടോ? “എന്ന് കെയേഴ്സ് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലൻ വാക്കർ ചോദിച്ചു. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വാങ്ങാൻ പാടുപെടുന്ന ആളുകളെ പിന്തുണയ്ക്കുന്നതിനായി 63 മില്യൺ ഡോളർ അധിക ധനസഹായം അടുത്തിടെ പ്രഖ്യാപിച്ചതായി ആരോഗ്യ-സാമൂഹ്യ പരിപാലന വകുപ്പിന്റെ വക്താവ് അറിയിച്ചു. രോഗം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് പരിചരണക്കാരെ കൂടുതൽ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ കെയർ ഓർഗനൈസേഷനുകളുമായി ചേർന്ന് പ്രവർത്തിക്കുന്നെന്ന് അവർ വ്യക്തമാക്കി. “ഞങ്ങളുടെ പുതിയ പഠനത്തിന്റെ കണ്ടെത്തലുകൾ എല്ലാവരിലേക്കും എത്തണം. 2020 ഏപ്രിലിൽ, നിരവധി പരിചരണക്കാരുടെ വീടുകളിലെ ആളുകൾ പട്ടിണിയിലായിരുന്നു. അവർക്ക് ഭക്ഷണം കഴിക്കാൻ ഒരു ഫുഡ് ബാങ്ക് ഉപയോഗിക്കേണ്ടിവന്നു എന്നത് രാജ്യത്തെ ഞെട്ടിക്കും.” ഷെഫീൽഡ് സർവകലാശാലയിലെ സസ്‌റ്റൈനബിൾ കെയർ പ്രോഗ്രാമിന്റെ തലവൻ പ്രൊഫ. സ്യൂ യെൻഡൽ പറഞ്ഞു.