ഇര്‍ഫാന്‍ പഠാന്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. വിരമിക്കലിന് ശേഷം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സംഭവിച്ച നിരവധി കാര്യങ്ങള്‍ ഇര്‍ഫാന്‍ പങ്കുവച്ചിരുന്നു. എന്നിലുള്ള കഴിവ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഇര്‍ഫാന്‍ പറഞ്ഞത്. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി ഇര്‍ഫാന്‍ വ്യക്തമാക്കിയിരിക്കുന്നു. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയും തമ്മിലുണ്ടായ അനാവശ്യ സംസാരത്തെ കുറിച്ചാണ് ഇര്‍ഫാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

2005ല്‍ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിനിടെ നടന്ന ഒരു സംഭവമാണ് പഠാന്‍ ഓര്‍ത്തെടുക്കുന്നത്. ഇര്‍ഫാന്‍ പറയുന്നതിങ്ങനെ.. ”ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയാണ് മത്സരം. വിരേന്ദര്‍ സെവാഗിന് പരിക്കേറ്റതില്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഞാന്‍ ബാറ്റ് ചെയ്യാനെത്തി. 93 റണ്‍സുമായി ഞാന്‍ ക്രീസിലുണ്ട്. കീപ്പ് ചെയ്യുകയായിരുന്നു കുമാര്‍ സംഗക്കാര. അദ്ദേഹം എന്റെ കുടുംബത്തെ കുറിച്ച് എന്തൊക്കെയോ മോശമായി പറഞ്ഞു. എന്റെ അച്ഛനെയും അമ്മയേയും കുറിച്ചാണ് സംഗക്കാര പറഞ്ഞത്. ഞാനദ്ദേഹത്തിന് മറുപടി കൊടുത്തു. സംഗക്കാരയുടെ ഭാര്യയെ കുറിച്ചാണ്‍ ഞാന്‍ പറഞ്ഞത്. ആ സംഭവം ഞങ്ങളെ രണ്ട് പേരെയും ദു:ഖത്തിലാഴ്ത്തി.

അതിന് ശേഷം ഞാനും സംഗക്കാരയും ഐപിഎല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ ഒരുമിച്ച് കളിച്ചു. സംഗക്കാരയുടെ ഭാര്യ അദ്ദേഹത്തോടൊപ്പം ഉണ്ടാവുമായിരുന്നു. ഒരിക്കാല്‍ സംഗക്കായ ഭാര്യയുമായി എന്റെ അടുത്തെത്തി. എന്നെ പരിചയപ്പെടുത്തി കൊടുത്തു. നിന്നെ കുറിച്ച് മോശമായി സംസാരിച്ച ആളാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ആ സമയം ഞാനവരോട് ക്ഷമ ചോദിച്ചു. എന്നാല്‍ സംഗക്കാര ഇടപെട്ടു. ഞാനാണ് ആദ്യം നിങ്ങളുടെ കുടുംബത്തെ കുറിച്ച് മോശമായി സംസാരിച്ചത്. സംഗക്കാര ഇക്കാര്യം ഏറ്റുപറഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്ക് അവസാനമാവുകയായിരുന്നു.” ഇര്‍ഫാന്‍ പറഞ്ഞുനിര്‍ത്തി.