37 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ഐവി ശശിയും സീമയും വേര്‍പിരിയുകയാണെന്നു കഴിഞ്ഞ ദിവസം  സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത  പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറേ പണിയൊന്നുമില്ലേ എന്നായിരുന്നു ഐ.വി. ശശിയുടെ പ്രതികരണം.

എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഇനിയാണ് വിവാഹമോചനം. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നു ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഐ.വി.ശശി.

ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന  പടത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു നടി സീമ വെള്ളിത്തിരയില്‍  എത്തുന്നത്‌. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് തന്നെ  സീമയും ഐവി ശശിയും തമ്മിലുള്ള പ്രണയം വിരിഞ്ഞു തുടങ്ങിയിരുന്നു. സീമയുടെ സിനിമാ കരിയറും ഐ വി ശശിയോടുള്ള പ്രണയവും അങ്ങനെ വളര്‍ന്നു കൊണ്ടേയിരിക്കുന്ന സമയത്താണ് 1980 ല്‍ ഇരുവരും വിവാഹിതരാവുന്നത്. ജീവിതത്തില്‍ മാത്രമല്ല തന്റെ മുപ്പതോളം സിനിമകളിലും ഐവി ശശി സീമയെ നായികയാക്കി. ഇപ്പോള്‍ സീമ  വീണ്ടും അമ്മ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ സജീവമായതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.