സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിൽ പോകാൻ നിർദ്ദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ . കസ്റ്റഡിയിലായിരുന്നപ്പോൾ പുറത്തുവന്ന തന്റെ ശബ്ദരേഖയ്ക്ക് പിന്നിലും ശിവശങ്കറായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. എല്ലാം അദ്ദേഹത്തിന്റെ തിരക്കഥ പ്രകാരമായിരുന്നു. മുൻകൂർ ജാമ്യം തേടാനും അദ്ദേഹം നിർദ്ദേശിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത ബാഗേജ് വിട്ടുകിട്ടാനും ശിവശങ്കർ ഇടപെട്ടു. ബാഗേജ് വിട്ടുകിട്ടുമെന്നും അദ്ദേഹം പറഞ്ഞതായി സ്വപ്ന വെളിപ്പെടുത്തി.

ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ താൻ കണ്ണടച്ച് പാലിക്കുകയായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി.ശിവശങ്കര്‍ തന്നെയാണ് ചൂഷണം ചെയ്തതെന്ന് പറഞ്ഞ സ്വപ്ന, ശിവശങ്കര്‍ എന്താണ് പൊതു സമൂഹത്തിനോട് പറയാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു. പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കര്‍ തന്‍റെ ഫ്ലാറ്റിലായിരുന്നു. ശിവശങ്കറിന് ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ ശിവശങ്കറിന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ സഹായിച്ചതിനാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സ്വപ്ന പറഞ്ഞു. അപൂര്‍ണമായ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കരുതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കർ. ബുക്കിലെഴുതിയിരിക്കുന്നത് ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്നാണ്. ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്. എന്‍റെ വീട്ടില്‍ ഒരു കുടുംബാഗത്തെ പോലെ വന്നിരുന്നയാളാണ് ശിവശങ്കര്‍. ഞാനെന്തിനാണ് അദ്ദേഹത്തെ ചതിക്കുന്നത്. അദ്ദേഹമാണ് എന്നെ ചതിച്ചത്. വാട്സാപ്പ് ചാറ്റുകളിലുണ്ടായിരുന്നതെല്ലാം സത്യമാണെന്നും സ്വപ്ന വെളിപ്പെടുത്തി. അദ്ദേഹത്തിന് ഞാൻ ഐ ഫോൺ മാത്രമല്ല, നിരവധി സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. എൻ്റെ ഫോൺ കിട്ടി കഴിഞ്ഞാൽ ചിത്രങ്ങൾ കാണിക്കാനാവും. എൻ്റെ കുടുംബം അതിന് സാക്ഷികളാണ്. പിറന്നാൾ പരിപാടിക്ക് സന്ദീപും സരിത്തും ഉണ്ടായിരുന്നുവെന്ന് സ്വപ്ന പറയുന്നു.എല്ലാ ഉദ്യോഗസ്ഥരും കാണാന്‍ പറഞ്ഞതും കോണ്‍സുലേറ്റിലെ ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. പി.ഡബ്യൂ.സിയെ സ്പെയ്സ് പാര്‍ക്കില്‍ കൊണ്ടുവന്നത് തന്നെ നിയമിക്കാന്‍ വേണ്ടിയായിരുന്നു. കെ.പി.എം.ജി തന്‍റെ നിയമനത്തെ ആദ്യം എതിര്‍ത്തു. തന്നെ നിയമിക്കാനായി കെ.പി.എം.ജിയെ മാറ്റിയെന്നും സ്വപ്ന വെളിപ്പെടുത്തുന്നു.