ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 95 റണ്‍സ് ജയം. 360 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 264 റണ്‍സിന് പുറത്തായി. ബംഗ്ലാ കടുവകളെ എറിഞ്ഞിട്ട ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ ഇനി ലോകകപ്പിന് ഒരുങ്ങാം . 90 റണ്‍സെടുത്ത മുഷ്ഫിഖുറും 73 റണ്‍സെടുത്ത ലിറ്റന്‍ ദാസും പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ചാ സഖ്യത്തിന്റെ പ്രകടനം മല്‍സരത്തില്‍ നിര്‍ണായകമായി.

102 ന് നാലെന്ന നിലയില്‍ സമ്മര്‍ദത്തിലായിരുന്ന ഇന്ത്യയെ ധോണിയും രാഹുലും രക്ഷിച്ചു. 99 പന്തിൽ 108 റണ്‍സെടുത്ത രാഹുല്‍ കിട്ടിയ അവസരം മുതലാക്കി. 78 പന്തിൽ 113 റണ്‍സെടുത്ത് എം.എസ്.ധോണിയും കരുത്ത് കാട്ടി. ഏഴു സിക്സും എട്ട് ബൗണ്ടറിയും അടങ്ങുന്നതാണ് ധോണിയുടെ ഇന്നിങ്സ്. രാഹുൽ നാല് സിക്സും 12 ഫോറും അടിച്ചുകൂട്ടി. കോഹ്‌ലി 47 റണ്‍സെടുത്തു. ഓപ്പണിങ് നിര തുടര്‍ച്ചയായി രണ്ടാംമല്‍സരത്തിലും പരാജയപ്പെട്ടത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്.

മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡിസ് ന്യൂസീലന്‍ഡിനെ 91 റണ്‍സിന് തോല്‍പ്പിച്ചു. 421 റണ്‍സാണ് സ്കോര്‍ ചെയ്തത്. 101 റണ്‍സെടുത്ത ഷായ് ഹോപ്പും 54 റണ്‍സെടുത്ത റസലും 50 റണ്‍സെടുത്ത ലെവിസുമാണ് റണ്‍മല തീര്‍ത്തത്.

മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന്റെ പോരാട്ടം 330 റണ്‍സിന് അവസാനിച്ചു. 106 റണ്‍സെടുത്ത ടോംബ്ലണ്ടലിന്റേയും 85 റണ്‍സെടുത്ത വില്യംസണിന്റേയും പോരാട്ടം പാഴായി.