തിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ യാത്ര ചെയ്ത സംഭവത്തില്‍ ഉത്തര മേഖല ക്രൈംബ്രാഞ്ച് ഐ.ജി ഇ.ജെ ജയരാജന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. ഡി.ജി.പിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. ഐ.ജിയും പോലീസ് ഡ്രൈവറും പോലീസ് വാഹനത്തില്‍ മദ്യലഹരിയില്‍ സഞ്ചരിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.

ഐ.ജിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ സന്തോഷിനെതിരെ മാത്രം നടപടിയെടുത്ത് ഒതുക്കാന്‍ ശ്രമം നടന്നുവെങ്കിലും മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കര്‍ശന നടപടിയിലേക്ക് പോവുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് വൈകിട്ട് നാലുമണിയോടെ അഞ്ചല്‍ തടിക്കാട് റോഡരുകില്‍ പോലീസ് വാഹനം നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍ പെട്ടത്.

അമിതമായി മദ്യപിച്ചതു മൂലം വാഹനം ഓടിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു ഐ.ജിയും ഡ്രൈവറും. അഞ്ചല്‍ പോലീസ് എത്തിയാണ് വാഹനം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. ഡ്രൈവറെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഐ.ജിയെ മറ്റൊരു വാഹനത്തില്‍ കൊട്ടാരക്കര എസ്.പി ഓഫീസിലേക്ക് മാറ്റിയിരുന്നു. കേസെടുത്ത ശേഷം ഡ്രൈവറെ ജാമ്യത്തില്‍ വിട്ടിരുന്നു.