ഐസിസി വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിറഞ്ഞ ഗാലറിക്ക് മുന്നിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഇറങ്ങുന്നത്. ലോകകപ്പിലെ ആദ്യ കിരീടമാണ് ഹര്‍മന്‍പ്രീതിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം.

മെല്‍ബണിലെ കലാശപ്പോര് മഴ മുടക്കില്ല എന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും മത്സരസമയത്ത് എങ്കിലും മഴയ്‌ക്ക് സാധ്യതയില്ല എന്നാണ് സൂചനകള്‍. സിഡ്‌നിയില്‍ നടന്ന സെമി മത്സരങ്ങളെ മഴ ബാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമി മഴമൂലം ഉപേക്ഷിച്ചപ്പോള്‍, ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യന്‍ വനിതകള്‍ നേരിട്ട് ഫൈനലിലെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിന് തോല്‍പിച്ചാണ് ഓസീസ് ഫൈനലിലെത്തിയത്.

അപരാജിതരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞ മാസം ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തിൽ ഓസീസിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇന്ത്യക്ക് ആദ്യ ഫൈനലെങ്കില്‍ ആറാം കലാശപ്പോരിനാണ് ഓസീസ് വനിതകള്‍ ഇറങ്ങുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനായ ഇന്ത്യ ഷെഫാലി വര്‍മ്മ, പൂനം യാദവ് എന്നിവരുടെ മികവിലാണ് പ്രതീക്ഷവയ്‌ക്കുന്നത്.

ഇന്ത്യന്‍ ടീം

സ്‌മൃതി മന്ദാന, ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ദീപ്‌തി ശര്‍മ്മ, വേദ കൃഷ്‌ണമൂര്‍ത്തി, തനിയ ഭാട്ടിയ(വിക്കറ്റ്‌കീപ്പര്‍), ശിഖ പാണ്ഡെ, രാധാ യാദവ്, രാജേശ്വരി ഗെയ്‌ക്‌വാദ്, പൂനം യാദവ്.