സ്നേഹപ്രകാശ്. വി. പി.

“സുൽത്താൻ ഫോർട്ട്‌ …”

ഓട്ടോ ഡ്രൈവർ വണ്ടി ഒതുക്കി നിർത്തിക്കൊണ്ട് പറഞ്ഞു. രാമനാഥൻ തന്റെ തോൾ സഞ്ചിയുമായി പതുക്കെ ഇറങ്ങി ഓട്ടോക്കാരന് കൂലി കൊടുത്ത്‌, പേഴ്സ് ജീൻസിന്റെ പോക്കറ്റിലേക്ക് തന്നെയിട്ട് ജുബ്ബയുടെ കൈകൾ അല്പം തെറുത്ത് വെച്ച് ചുറ്റും നോക്കി. കോട്ടയുടെ ഭീമാകാരമായ ഇരുമ്പ് ഗേറ്റ് ഒരു വലിയ താഴിട്ട് പൂട്ടിയിരിക്കുന്നു. ഇരു വശങ്ങളിലുമായി ഓരോ പീരങ്കികൾ. വർഷങ്ങളായി ആ ഗേറ്റ് തുറന്നിട്ട് എന്ന് ഒറ്റ നോട്ടത്തിൽത്തന്നെ അറിയാം. ഭൂമിയിലേക്ക് ഉറഞ്ഞു പോയതുപോലെ. ഗേറ്റിനു മുൻപിൽ നിന്ന് സെൽഫി എടുക്കുന്ന ചില ന്യൂജെൻ കുട്ടികൾ.

“അരേ.. സാബ്.. പ്രവേശൻ കവാട് ഇദർ ഹേ …. ”

അടുത്തുതന്നെയുള്ള മരം കൊണ്ടുള്ള മറ്റൊരു, ചെറിയ ഗേറ്റിനു മുൻപിൽ നിൽക്കുന്ന കാവൽക്കാരനാണ്.

ഗേറ്റ് കടന്ന് കോട്ടയ്ക്കകത്തേക്ക് പ്രവേശിച്ചപ്പോൾ സൂര്യൻ തലക്കുമുകളിലായിരുന്നെങ്കിലും നല്ല തണുപ്പ്‌ അനുഭവപ്പെട്ടു. ചുറ്റും തണൽ വൃക്ഷങ്ങളും, വെട്ടിയൊരുക്കിയ ചെടികളും പുൽത്തകിടികളും. സന്ദർശകരുടെ എണ്ണം വളരെ കുറവായിരുന്നു. പത്തോ പന്ത്രണ്ടോ പേർ മാത്രം. ഇടയ്ക്കിടെ ഓഫീസിൽ നിന്നും കുറച്ചു ദിവസങ്ങൾ അവധിയിൽ പ്രവേശിച്ച് ഇതുപോലെയുള്ള യാത്രകൾ പതിവാണ് രാമനാഥന്. തിരിച്ചെത്തുമ്പോഴേക്കും ചില കഥകളുടെ വിത്തുകൾ മുളച്ചു പൊന്തിയിരിക്കും. ഈ തവണ ഒരു നോവലാണ് മനസ്സിലുള്ളത്. ഒരു രാജാവിന്റെ പ്രണയം. അങ്ങനെ അന്വേഷിച്ചാണ് ഇവിടെ സുൽത്താന്റെ കോട്ടയിലേക്ക് തിരിച്ചത്.

സുൽത്താൻ അലി അൻവറിന്റെതായിരുന്നു ഈ കൊട്ടാരം. ക്രൂരനും,തികഞ്ഞ മതഭ്രാന്തനുമായിരുന്ന സുൽത്താൻ അലി അക്ബറിന്റെ,ഏക പുത്രൻ. തികച്ചും സൗമ്യൻ. പഠിച്ചതെല്ലാം വിദേശത്തായിരുന്നു. എഴുത്തും, വായനയും, സംഗീതവും എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നവൻ. പിതാവിന്റെ സ്വഭാവത്തിനു തികച്ചും വിരുദ്ധമായ സ്വഭാവമുള്ളവൻ. പഠിപ്പു കഴിഞ്ഞ് വരുമ്പോഴേക്കും പിതാവ് മരണപ്പെട്ടിരുന്നു. പിന്നെ ഭരണം അലി അൻവറിന്റേതായിരുന്നു. വളരെ വലിയ മാറ്റങ്ങളായിരുന്നു പിന്നെ കണ്ടത്. കൊട്ടാരത്തിൽ കലാകാരന്മാരും, സാഹിത്യകാരൻമാരുമായിരുന്നു പിന്നീടെപ്പോഴും. ഇതിനിടയിലാണ് സുൽത്താൻ കൊട്ടാരത്തിലെ നർത്തകിയായിരുന്ന വൈശാലിയിൽ അനുരക്തനാവുന്നതും പിന്നീട് ആ പ്രണയം നഷ്ടപ്പെടുന്നതും, കാലം കഴിയവേ സ്വയം ഒരു മിത്ത് ആയി മാറുന്നതും.

കൊട്ടാരത്തിന്റെ വിശാലമായ ഹാളിലെ ചുമരുകൾ നിറയെ സുൽത്താന്റെയും, പിതാമഹാന്മാരുടെയും, അവരുടെ ബീവിമാരുടെയും എണ്ണഛായചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഏറ്റവും ഒടുവിലായി അവസാനത്തെ കണ്ണിയായ സുൽത്താൻ അലി അൻവറിന്റെ ചിരിക്കുന്ന ചിത്രം. എല്ലാവരെപ്പറ്റിയുമുള്ള ലഘുവിവരണങ്ങൾ ഇംഗ്ലീഷിലും, അറബിയിലും ചിത്രങ്ങൾക്ക് താഴെ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ഹാളിൽ നിന്നും വിശാലമായ മുറികളിലേക്ക് കടന്നാൽ കാണുന്നത് സേന നായകന്മാരുടെയും, ഓരോ കാലഘട്ടങ്ങളിലും നടന്ന പ്രധാനപ്പെട്ട സംഭവങ്ങളുടെയും ചിത്രങ്ങളും, പ്രശസ്തരായ കലാകാരൻമാർ ഒരുക്കിയ ജീവൻ തുടിക്കുന്ന ശില്പങ്ങളും. ഓരോ മുറികളിലും പ്രത്യേകം, പ്രത്യേകമായി ഒരുക്കിയ രാജാക്കന്മാരുടെ കട്ടിലുകൾ, മറ്റു ഫർണിച്ചറുകൾ, വാളുകൾ, അംഗവസ്ത്രങ്ങൾ, ഹുക്കകൾ, മദ്യ ചഷകങ്ങൾ, രാജ്ഞിമാരുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവ. മറ്റൊരു മുറി നിറയെ സംഗീതോപകരണങ്ങൾ.

കൊട്ടാരത്തിന്റെ മദ്ധ്യത്തിലായി സമന്വയ എന്ന പേരിൽ ഒരേപോലെയുള്ള രണ്ടു ഹാളുകൾ. രണ്ടു ഹാളുകളിലും പിരിയൻ ഗോവണികൾ കയറിയാൽ എത്തുന്നത് മുകളിലെ ഒരു വലിയ ഹാളിൽ. എന്നാൽ മലേഷ്യയിലെ പ്രസിദ്ധമായ ട്വിൻ ടവർ പോലെയല്ല എന്നുമാത്രം. ഇത് രണ്ട് മത വിശ്വാസങ്ങളുടെ സമന്വയം കൂടിയായിരുന്നു. മുകളിലെ നിലയിലെ ഹാളിൽ നിന്നുനോക്കിയാൽ താഴെയുള്ള രണ്ടു ഹാളുകളിൽ നടക്കുന്നതും വ്യക്തമായി കാണാൻ പറ്റുന്ന വിധത്തിലായിരുന്നു ആ കെട്ടിടം നിർമിച്ചിരുന്നത്. താഴെ ഒരുഹാളിൽ ഹിന്ദു ധർമ്മമായിരുന്നു പഠിപ്പിച്ചിരുന്നത്. രാവിലെ മുതൽ പ്രഗത്ഭരായ സംസ്കൃത പണ്ഡിതന്മാർ, വേദങ്ങളും, ഇതിഹാസങ്ങളുമെല്ലാം പഠിപ്പിക്കുമ്പോൾ, അടുത്ത ഹാളിൽ മുസ്ലിം മത പണ്ഡിതന്മാർ ഖുർആൻ ആയിരുന്നു പഠിപ്പിച്ചിരുന്നത്. രണ്ടിന്റെയും അന്തസ്സത്ത ഒന്നുതന്നെയാണെന്ന് പറയുന്നതായിരുന്നു മുകളിലെ ഹാൾ. മുകളിലെ ചില്ലു ജാലകങ്ങളിലൂടെ പുറത്തേക്കു നോക്കിയാൽ അല്പം അകലെയായി ഒരു മുസ്ലിം പള്ളി. ആകാശത്തിലേക്ക് ഉയർന്നു നിൽക്കുന്ന മിനാരങ്ങൾ. അവിടെ നിന്നും അഞ്ചു നേരവും ബാങ്കുവിളികൾ ഉയർന്നിരുന്നു. കുറച്ചുകൂടി അകലെയായി ഒരു ആൽമരവും,അടുത്തു തന്നെ ഒരു ക്ഷേത്രവും, കല്ലുകെട്ടിയ ക്ഷേത്രക്കുളവും.

സമന്വയയിൽ നിന്നും പുറത്തേക്കിറങ്ങിയാൽ, സംഗീതോപകരണങ്ങളുടെ മാതൃകയിൽ നിർമിച്ച വാതിലുകളും, ജാലകങ്ങളുമുള്ള വൈശാലി എന്ന കെട്ടിടത്തിലാണ് എത്തിച്ചേരുക. ഉള്ളിലേക്ക് പ്രവേശിച്ചാൽ ചുമരുകളിൽ മുഴുവൻ സുൽത്താന്റെ കാമുകിയായിരുന്ന വൈശാലി ദേവിയുടെ ചിത്രങ്ങൾ മാത്രം. ഒരുകാലത്ത് എല്ലാ രാത്രികളിലും പ്രശസ്തരായ കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറിയിരുന്ന സ്ഥലം. ഹാൾ നിറയെ ഇരിപ്പിടങ്ങൾ. ഇടയിൽ ഒരു തൂണു പോലുമില്ലാതെ അതിമനോഹരമായ ശില്പചാതുരി. വിശാലമായ സ്റ്റേജിൽ രാജാവിന് ഇരിക്കാൻ പ്രത്യേക ഇരിപ്പിടം സജ്ജമാക്കിയിരുന്നു. ഏഴു തിരിയിട്ട ഒരു നിലവിളക്ക് എപ്പോഴും കത്തിക്കൊണ്ടിരിക്കും. സ്റ്റേജിലെ വൈശാലിദേവിയുടെ ചിത്രത്തിനടുത്ത് ഒരു പീഠത്തിൽ വെച്ച തളികയിൽ ഒരു ജോഡി ചിലങ്കകൾ. ആ കെട്ടിടത്തിലേക്ക് കയറിയതുമുതൽ രാമനാഥന് ഒരു വല്ലാത്ത ശാന്തത അനുഭവപ്പെട്ടു. എന്നാൽ രാജാവായിട്ടുപോലും എന്തേ പ്രണയം സാക്ഷാത്ക്കരിക്കാൻ പറ്റാതെ പോയത് എന്ന ചിന്തയോടെ വൈശാലിയുടെ ചിത്രവും നോക്കി നിൽക്കുമ്പോഴാണ് പ്രായമായ ഒരാൾ അയാളുടെ അടുത്തേക്ക് വന്നത്. നീണ്ടു വളർന്നു കിടക്കുന്ന മുടിയും താടിയുമായി. സംശയം അയാളുമായി പങ്കുവെച്ചപ്പോൾ അയാൾ തന്റെ ദീപ്തമായ കണ്ണുകളോടെ രാമനാഥനെ നോക്കി. പിന്നെ പറഞ്ഞു.

“ഞാൻ ദേവനാരായണൻ… വരൂ .. നമുക്ക് പുറത്തിരുന്ന് സംസാരിക്കാം… അതൊരു വലിയ കഥയാണ്….”

അവർ പുറത്തേക്കിറങ്ങി. നടന്നു നടന്ന് ആൽമരത്തിന്റെ ചുവട്ടിലെത്തി. ആലിന്റെ തറയിൽ ഇരുന്നപ്പോൾ രാമനാഥൻ തന്റെ സഞ്ചിയിൽ ഉണ്ടായിരുന്ന വീഞ്ഞിന്റെ കുപ്പിയെടുത്തു. എന്നിട്ട് പറഞ്ഞു.

“വിരോധമില്ലെങ്കിൽ അല്പം ആവാം…”

അയാളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നും കണ്ടില്ല. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ശീലമില്ല… ഇനി പുതിയ ശീലങ്ങൾ തുടങ്ങാനും താല്പര്യമില്ല.. നിങ്ങൾ കഴിച്ചോളൂ….”

രാമനാഥൻ കുപ്പിയിൽ നിന്നും രണ്ടു കവിൾ വീഞ്ഞു കഴിച്ചതിനു ശേഷം സുൽത്താന്റെ കഥ കേൾക്കാൻ തയ്യാറായി.

അയാൾ പറഞ്ഞു തുടങ്ങി. സുൽത്താൻ അലി അൻവറിന്റെ പിതാവ്, അലി അക്ബർ ഒരു ദുഷ്ടനായിരുന്നു. തന്റെ ദുർഭരണം തുടർന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു മരണം. പിന്നെയാണ് സുൽത്താൻ അൻവർ തന്റെ വിദ്യാഭ്യാസം കഴിഞ്ഞ് ഭരണം ഏറ്റെടുക്കുന്നത്. തികഞ്ഞ സാത്വികനായിരുന്നു അൻവർ. എല്ലാ മത നേതാക്കന്മാരും കൊട്ടാരത്തിൽ എത്തുമായിരുന്നു. ഹിന്ദു സന്യാസിമാരും, സൂഫികളും എല്ലാം. പിന്നെ എല്ലാ കലാകാരന്മാരും.

“വൈശാലിയെപ്പറ്റി പറയൂ…”

രാമനാഥന്റെ ആകാംക്ഷ പുറത്തു വന്നു.

“അതിലേക്കാണ് വരുന്നത്…”

അയാൾ തുടർന്നു.

വൈശാലി ഈ ഗ്രാമത്തിലെ വളരെ പാവപെട്ട ഒരാളുടെ മകളായിരുന്നു. സുന്ദരിയും ഏറ്റവും നല്ല നർത്തകിയും, കൊട്ടാരത്തിലെ നൃത്താധ്യാപികയും. അങ്ങനെയിരിക്കെയാണ് സുൽത്താൻ അവളിൽ അനുരക്തനായത്. വൈശാലിക്ക്, സുൽത്തനെ ഏറെ ഇഷ്ടമായിരുന്നെങ്കിലും, പലതവണ വിലക്കി നോക്കി. എന്നാൽ താൻ ഒരു സൂഫിയാണെന്നും സ്നേഹമാണ് തന്റെ മതമെന്നും സുൽത്താൻ ആവർത്തിച്ചു. ഒടുവിൽ ഒരു നാൾ വൈശാലിയുടെ അച്ഛനെ കാണാൻ സുൽത്താൻ അവളുടെ വീട്ടിലേക്ക് ചെന്നു. മത നേതാക്കന്മാരുടെ എതിർപ്പുണ്ടായിരുന്നതിനാൽ അച്ഛനും ഈ കാര്യത്തിൽ താല്പര്യം പ്രകടിപ്പിച്ചില്ല. എന്നാൽ സുൽത്താൻ, ഒരു ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ പോവുന്നു എന്നറിഞ്ഞതോടെ ഇരു മതവിഭാഗങ്ങളും തമ്മിൽ ലഹള തുടങ്ങി. ഇരു ഭാഗത്തും ആളപായമുണ്ടായി. വൈശാലിയെ അടുത്ത ഗ്രാമത്തിലെ ധനികനായ ഒരു കച്ചവടക്കാരന് വിവാഹം കഴിച്ചു കൊടുക്കാൻ വീട്ടുകാർ തീരുമാനിച്ചു. താൻ കാരണം നിരപരാധികൾ മരിച്ചു വീഴുന്നത് കണ്ടപ്പോൾ സുൽത്താന് ഒടുവിൽ തന്റെ തീരുമാനം മാറ്റേണ്ടി വന്നു.

അവസാനമായി യാത്ര പറയാൻ വേണ്ടി വൈശാലി, സുൽത്താന്റെ അടുത്തു വന്നപ്പോൾ പറഞ്ഞു.

“ഞാൻ പോവുന്നു… ഏതൊരു പെണ്ണും ഇങ്ങനെയൊക്കെത്തന്നെ… മുറിവേറ്റ ഹൃദയവുമായി മറ്റൊരു ജീവിതത്തിലേക്ക്… തരാനായി എന്റെ കൈയിൽ സമ്മാനങ്ങൾ ഒന്നുമില്ല… ഈ ശരീരമല്ലാതെ … എടുത്തോളൂ…”

അവളുടെ കണ്ണുകൾ പുഴകളായി.

“ഇന്നു വരെ നിന്റെ ശരീരത്തിൽ ഞാൻ സ്പർശിച്ചിട്ടില്ല … ഏറെ സ്നേഹിച്ചിരുന്നെങ്കിലും… നിന്നെ കളങ്കപ്പെടുത്താൻ എനിക്കാവില്ല… ഒരു സമ്മാനമെന്ന നിലയിൽ നിന്റെ കാലിലെ ചിലങ്കകൾ എനിക്ക് തന്നേക്കുക… അത്രമാത്രം …നിനക്കായി പുതിയ ചിലങ്കകൾ ഞാൻ വരുത്തുന്നുണ്ട് …”

അവൾ ചിലങ്കകൾ ഊരി ഒരു താലത്തിൽ വെച്ച് സുൽത്തന്റെ കാൽക്കീഴിൽ വെച്ചതിനുശേഷം പറഞ്ഞു.

“ഇനി എനിക്ക് പുതിയ ചിലങ്കകൾ വേണ്ട…ഞാൻ നൃത്തം അവസാനിപ്പിച്ചിരിക്കുന്നു…നൃത്തം ചെയ്യാത്ത കാലുകൾക്ക് ചിലങ്കകൾ ആവശ്യമില്ലല്ലോ …. ”

വൈശാലിയുടെ വിവാഹം കഴിഞ്ഞെങ്കിലും, ഭർതൃവീട്ടിൽ കലഹങ്ങളും, കുത്തുവാക്കുകളുമായി അവളുടെ ജീവിതം നരകമായിത്തീർന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാവുന്നതിനുമുന്പേ അവൾ ഈ ലോകം വിട്ടുപോയി. തികഞ്ഞ കുറ്റബോധത്താൽ അവളുടെ അച്ഛൻ അന്നുതന്നെ ഗ്രാമം വിട്ടു.

സുൽത്താൻ പിന്നീട് വിവാഹം കഴിച്ചതേയില്ല. ഈ ഗ്രാമത്തിന്റെ പേര് വൈശാലിപുരം എന്നാക്കി മാറ്റി. എന്നും നൃത്തവും, സംഗീതവും, സാഹിത്യവുമെല്ലാമായി കഴിഞ്ഞു. പിന്നെയാണ് സമന്വയ എന്ന ആ ഹാൾ പണിതത്. അവിടെ പണ്ഡിതന്മാർ വന്ന് മതങ്ങളെപ്പറ്റി പഠിപ്പിച്ചു. ഇപ്പോൾ ഈ നാട്ടിൽ മതങ്ങളില്ല. മനുഷ്യർ മാത്രമേയുള്ളു. എല്ലാ മതങ്ങളിലെയും നന്മകൾ ഉൾക്കൊണ്ട് ജീവിക്കുന്ന മനുഷ്യർ.

ഭഗവദ്ഗീതയിലെ ശ്ലോകങ്ങളും, ഖുറാനിലെ ആയത്തുകളും കേട്ട് രാമനാഥൻ ഞെട്ടിയുണർന്നു. അയാൾക്ക് അടുത്തൊന്നും ആരെയും കാണാൻ കഴിഞ്ഞില്ല. കഥ പറഞ്ഞു കൊണ്ടിരുന്ന ദേവനാരായണനേയും. അയാൾ തന്റെ പോക്കറ്റ് തപ്പി നോക്കി. പേഴ്സും, മൊബൈലും എന്തിനധികം സഞ്ചിയിൽ ഉണ്ടായിരുന്ന കുപ്പിയിലെ പാതിയായ വീഞ്ഞു പോലും സുരക്ഷിതമായിരിക്കുന്നു. സമയം ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു. മുകളിലേക്ക് നോക്കിയപ്പോൾ ആലിലകളുടെ മർമരം മാത്രം. പെട്ടെന്ന് തന്നെ എഴുന്നേറ്റ് പുറത്തേക്കുള്ള ഗേറ്റിനടുത്തെത്തിയപ്പോൾ, ഗേറ്റ് അടയ്ക്കാൻ തയ്യാറായി നിൽക്കുന്ന കാവൽക്കരൻ ചോദിച്ചു.

“സാബ് ക്യാ ഹുവാ ആപ്കോ …”

“ദേവ നാരായണനെ കണ്ടോ….”

രാമനാഥൻ ഉദ്വേഗത്തോടെ ചോദിച്ചു.

കാവൽക്കരൻ പൊട്ടിച്ചിരിച്ചു.

“അരേ സാബ്…. ആപ്‌ തോ പാഗൽ ഹോ ഗയാ…. ദേവ്നാരായൺ വൈശാലി ദേവി കി പിതാജി ഹേ…”

രാമനാഥൻ പിന്നെ ഒന്നും പറഞ്ഞില്ല. ആലിലകൾ അപ്പോഴും ഗീതയിൽ നിന്നും ഖുറാനിൽ നിന്നുമുള്ള വരികൾ ഉരുവിടുന്നുണ്ടായിരുന്നു.

 

സ്നേഹപ്രകാശ്.വി. പി.

കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. ഇപ്പോൾ “ഉടലുകൾ” എന്ന പേരിൽ എന്റെ 60 കുറുംകഥകളുടെ ഒരു സമാഹാരത്തിന്റെ ജോലി നടക്കുന്നു.