വിസാ നടപടികള്‍ അമേരിക്ക കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ ഐടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഇന്ത്യയില്‍ അരലക്ഷത്തിലധികം ഐടി ജീവനക്കാര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടപെടുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, കോഗ്നിസെന്റ്, എച്ച്‌സിഎല്‍, ഡിഎക്‌സ് സി ടെക്‌നോളജി ഫ്രാന്‍സ് ആസ്ഥാനമായുള്ള കാപ് ജെമിനി എസ്എ എന്നിവയിലെല്ലാം കൂടി 12 ലക്ഷത്തിലധികം ജീവനക്കാരാണ് ഉളളത്. ഇതില്‍ 4.5 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇതിന്റെ ഭാഗമായി ഏഴ് കമ്പിനികളും ജീവനക്കാര്‍ക്ക് പ്രകടനം മോശമാണെന്ന് കാട്ടി നോട്ടീസ് നല്‍കി തുടങ്ങി. കോഗ്നിസെന്റില്‍ 15000 ത്തോളം പേരെയാണ് തരം താഴ്്ത്തിയിരിക്കുന്നത്. ഇന്‍ഫോസിസില്‍ 3000 സീനിയര്‍ മാനേജര്‍മാരെ മെച്ചപെടാനുള്ളവരുടെ ഗണത്തില്‍ പെടുത്തി. ഇതിന് പുറമെ ഇന്‍ഫോസിസ് ശമ്പള വര്‍ധന ജൂലൈവരെ നീട്ടിവെച്ചു. ഡിഎക്‌സി ടെക്‌നോളജി ഇന്ത്യയിലെ ഓഫീസുകളുടെ എണ്ണം 50ല്‍ നിന്ന് 26 ആയി കുറക്കുമെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി പതിനായിരം ജീവനക്കാരോട് ഈ വര്‍ഷം പിരിഞ്ഞ് പോകാന്‍ കമ്പനി ആവശ്യപ്പെട്ടതായാണ് വിവരം. മൊത്തം 175,000 പേരാണ് ഡിഎക്‌സിക്ക് ഇന്ത്യയില്‍ ഉള്ളത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതിനു പിന്നാലെ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഐടി കമ്പനികളെ നിര്‍ബന്ധിതരാക്കിയത്.