ബയോളജിയിലെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി ജെസ്യൂട്ട് വൈദികൻ തിരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാട്ടിലെ പാലയംകോട്ടൈ പട്ടണത്തിലെ സെന്റ് സേവ്യേഴ്‌സ് കോളേജിന്റെ ഡയറക്ടർ ആയ ഫാ. സവാരിമുത്തു ഇഗ്നാസിമുത്തു ആണ് മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങൾ വിലയിരുത്തിയതിനു ശേഷം ആണ് അമേരിക്കൻ ഐക്യനാടുകളിലെ ശാസ്ത്രജ്ഞർ ഈ ബഹുമതി നൽകിയത്.

അമേരിക്കൻ ഐക്യനാടുകളിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസർമാര്‍ ബയോളജിയിൽ ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം ശാസ്ത്രജ്ഞരുടെ സംഭാവനകളെ വിശകലനം ചെയ്തിരുന്നു. അതിനു ശേഷം ആണ് ഈ ബഹുമതി നൽകിയത്. 71 -കാരനായ ജെസ്യൂട്ട് ശാസ്ത്രജ്ഞൻ 800 -ലധികം ഗവേഷണ പ്രബന്ധങ്ങളും 80 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന് 12 ഇന്ത്യൻ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും ഉണ്ട്. നൂറിലധികം വിദ്യാർത്ഥികളെ ഡോക്ടറൽ ബിരുദം നേടാൻ അദ്ദേഹം സഹായിച്ചിട്ടുമുണ്ട്. ഒരു പ്രാണിയുടെ ഇനം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്: ജാക്ട്രിപ്സ് ഇഗ്നാസിമുത്തു.

ഫാ. ഇഗ്നാസിമുത്തു നേരത്തെ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ആസ്ഥാനമായുള്ള ഭാരതീയാർ യൂണിവേഴ്‌സിറ്റി, ചെന്നൈ ആസ്ഥാനമായുള്ള മദ്രാസ് യൂണിവേഴ്‌സിറ്റി എന്നീ സർവകലാശാലകളുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ നേട്ടങ്ങളും അധ്വാനവും എല്ലാം ദൈവ കൃപയുടെ ഫലമാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.